ശബരിമല : ശബരിമല ദർശനത്തിന് തൽസമയം ബുക്ക് ചെയ്ത് വരുന്നവരുടെ എണ്ണമേറുന്നു. വെർച്വൽ ക്യൂ ബുക്കിംഗ് പൂർണ്ണമായ സാഹചര്യത്തിലാണ് ദേവസ്വം ബോർഡ് പത്തിടങ്ങളിൽ സ്പോട്ട് ബുക്കിംഗ് സൗകര്യമൊരുക്കിയത്. ഇതിനോട് മികച്ച പ്രതികരണമാണ് തീർത്ഥാടകരിൽ നിന്നുമുണ്ടാകുന്നത്. ബേസ് സ്റ്റേഷനായ നിലയ്ക്കലിൽ നാല് കൗണ്ടറുകളാണ് സ്പോട്ട് ബുക്കിംഗിനായി ഒരുക്കിയത്.
തീർത്ഥാടന വഴിയിലെ ഇടത്താവളങ്ങളായ എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രം, കുമിളി ചെക്ക് പോസ്റ്റ്, തിരുവനന്തപുരം ശ്രീകണ്ഠേശ്വരംമഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രം, കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം, പന്തളം വലിയകോയിക്കൽ ക്ഷേത്രം, പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രം, കീഴില്ലം മഹാദേവക്ഷേത്രം എന്നിവിടങ്ങളിലും സ്പോട്ട് ബുക്കിംഗ് നടത്താം.
ഒരു ദിവസം 5000 തീർത്ഥാടകരെയാണ് സ്പോട്ട് ബുക്കിംഗ് വഴി കടത്തിവിടുന്നത്. വെർച്വൽ ക്യൂ ബുക്ക് ചെയ്തിട്ടും തീർത്ഥാടകർ വരാത്തതിനെ തുടർന്നുള്ള ഒഴിവുകൾ സ്പോട്ട് ബുക്കിംഗിലേക്ക് മാറ്റുന്നതിനാൽ കൂടുതൽ പേർക്ക് അവസരം ലഭിക്കുന്നുണ്ട്. രണ്ട് വാക്സിനേഷൻ എടുത്തതിൻ്റെ സർട്ടിഫിക്കറ്റ് അതല്ലെങ്കിൽ 72 മണിക്കൂർ മുൻപ് എടുത്ത ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയാണ് ഭക്തർ കരുതേണ്ടത്.
പത്ത് വയസിന് താഴെയുള്ള കുട്ടികൾക്ക് ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. നിലയ്ക്കലിൽ നിന്നും സർട്ടിഫിക്കറ്റ് പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷമേ തുടർ യാത്ര അനുവദിക്കൂ. നിയന്ത്രണങ്ങളിൽ ഇളവ് വന്നതും പരമ്പരാഗത പാത തുറന്നതും തീർത്ഥാടകരുടെ വരവ് കൂടാൻ കാരണമായിട്ടുണ്ട്. അർഹമായ രേഖകളോടെയെത്തുന്ന ഏതൊരു തീർത്ഥാടകനും അയ്യപ്പദർശനം ഉറപ്പാക്കുമെന്ന് ശബരിമലയുടെ ചുമതല വഹിക്കുന്ന എ.ഡി.എം അർജുൻ പാണ്ഡ്യൻ പറഞ്ഞു. ദർശനത്തിനെത്തുന്നവർ പമ്പയുടെയും ശബരിമലയുടെയും ശുചിത്വം ഉറപ്പ് വരുത്തണമെന്നും മാലകൾ, വസ്ത്രങ്ങൾ, കുപ്പികൾ, മറ്റ് ചവറ്റുകൾ എന്നിവ പമ്പാനദിയിലും ശബരിമലയുടെ പരിസരങ്ങളിലും കളയുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. സന്നിധാനത്ത് അയ്യായിരത്തിലേറെ പേർക്ക് വിരിവെക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.