പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ് എന്ന് കോൺഗ്രസ് വർക്കിങ്ങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. മുഖ്യമന്ത്രി അറിയാതെ ഏതായാലും ഈ ഭരണത്തിൽ ഒന്നും നടക്കില്ല എന്ന് എല്ലാവർക്കും ബോധ്യമുണ്ട്. ദ്വാരപാലക ശില്പങ്ങളും വാതിലും കതകും ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ സ്വർണ്ണമാണ് മോഷണം പോയിരിക്കുന്നത്. അന്താരാഷ്ട്ര സ്വർണ്ണക്കള്ളക്കടത്തുമായി ഇതിന് ബന്ധമുണ്ടെന്ന് കോടതി തന്നെ പറഞ്ഞിരിക്കുന്നു. കേരളം കണ്ട ഏറ്റവും ഭീമമായ ഒരു ക്ഷേത്ര കവർച്ചയാണ് ഇവിടെ നടന്നിരിക്കുന്നത്. അതിലെ പ്രതികൾ മുഴുവൻ സിപിഎം നേതാക്കന്മാരുമാണ്. എന്നിട്ടും മുഖ്യമന്ത്രിക്ക് മൗനം. പാർട്ടി സെക്രട്ടറി അവരെ സംരക്ഷിക്കാൻ ശ്രമിക്കുന്നു. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ ഇവരെ ന്യായീകരിക്കുകയാണ്. ഇവരെ ചോദ്യം ചെയ്ത്, അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിട്ടും കുറ്റവാളികളാണോ എന്നുള്ള സംശയമാണ് സിപിഎം സംസ്ഥാന സെക്രട്ടറി പ്രകടിപ്പിക്കുന്നത്.
മാധ്യമ വാർത്ത ശരിയാണെങ്കിൽ ഈ സ്‌പോൺസറുടെ അപേക്ഷ പരിഗണിക്കണമെന്ന് എഴുതി ബോർഡിന് കൊടുത്തത് കടകംപള്ളി സുരേന്ദ്രൻ മന്ത്രിയായിരുന്നപ്പോൾ ആയിരുന്നു എന്നാണ് പത്മകുമാർ പറഞ്ഞിരിക്കുന്നത്. കടകംപള്ളി സുരേന്ദ്രൻ എന്ന മുൻ മന്ത്രിക്കും ഇപ്പോഴത്തെ മന്ത്രിക്കും ഇതിനകത്ത് പങ്ക് ഉണ്ടാവുകയാണ്. ഈ മന്ത്രിമാരെ ചോദ്യം ചെയ്യാതെ ഇനിയും ഈ കേസുമായി മുന്നോട്ടുപോകാൻ സാധ്യമല്ല. കടകംപള്ളി സുരേന്ദ്രൻ മാത്രമല്ല, മൂന്ന് മന്ത്രിമാർ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ദേവസ്വം ബോർഡ് ഭരിച്ചിരുന്നു. ആ മൂന്ന് മന്ത്രിമാരെയും ചോദ്യം ചെയ്യണം. ബോർഡ് പ്രസിഡന്റുമാർക്ക് ശേഷം ഇനി ജയിലിലാകാൻ പോകുന്ന മന്ത്രിമാരാണ്. ഇത്രയും വലിയ ഗുരുതരമായ ക്ഷേത്രക്കൊള്ള നടത്തിയിട്ടും പാർട്ടി അവരെ സംരക്ഷിക്കുന്നു.
ഹൈക്കോടതി ഇല്ലായിരുന്നെങ്കിൽ ഈ കേസ് എന്നേ തേഞ്ഞുമാഞ്ഞു പോകുമായിരുന്നു. ഒന്നാം പിണറായി ഗവൺമെന്റിന്റെ കാലത്ത് നടന്ന സ്വർണ്ണക്കള്ളക്കടത്ത് ഉൾപ്പെടെയുള്ളവ തേഞ്ഞുമാഞ്ഞു പോയത് എങ്ങനെയാണ്? ഇത് കോടതിയുടെ മേൽനോട്ടം ഉള്ളതുകൊണ്ട് മാത്രമാണ് ഇതിൽ അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ടുപോകുന്നത്. കേരളജനത ഏറ്റവുമധികം ശ്രദ്ധിക്കണ്ട മറ്റൊരു കാര്യം ബിജെപി ഈ വിഷയത്തിൽ കാണിക്കുന്ന മൗനമാണ്. ഈ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഇത്രയും സംഭവം നടന്നിട്ടും കേരളത്തിലെ ബിജെപി നേതൃത്വം ഒരു സമരവും ചെയ്തിട്ടില്ല. അവർ ഇതിനെ വിമർശിക്കുന്നില്ല. അവർ സൗകര്യപൂർവ്വം ഇത് വിസ്മരിക്കുകയാണ്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാരയാണ് ഇതിലൂടെ പുറത്തുവരുന്നത്. കോൺഗ്രസ് മുക്ത ഭാരതം ആഗ്രഹിക്കുന്ന ബിജെപി കേരളത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവരുടെ 69 സീറ്റുകളിൽ അവരുടെ വോട്ട് മറിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ 14 ശതമാനമുണ്ടായിരുന്ന ബിജെപിയുടെ വോട്ട് പത്തായി കുറഞ്ഞപ്പോഴാണ് ഇവിടെ സി പി എം തുടർഭരണം ഉണ്ടായത്. വീണ്ടും സിപിഎമ്മിനെ അധികാരത്തിൽ കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഇവർ സമരം ചെയ്യാത്തത്.
സാധാരണഗതിയിൽ ശബരിമലയുമായി ബന്ധപ്പെട്ട ഇത്രയും വലിയൊരു കൊള്ള നടന്നിട്ട് ബിജെപി ഒരു കാര്യത്തിലും ഇടപെടുകയോ സംസാരിക്കുകയോ പ്രക്ഷോഭം നടത്തുകയോ ഒന്നും ചെയ്തിട്ടില്ല എന്നുള്ളത് അതീവ ഗൗരവമുള്ള ഒരു കാര്യം തന്നെയാണ്. കുറ്റവാളികൾക്ക് സംരക്ഷണ കവചം ഒരുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അന്വേഷണത്തിൻ്റെ അടുത്ത ഊഴം മന്ത്രിമാരിലേക്കാണ്. ഇനി മന്ത്രിമാർ എപ്പോഴാണ് ജയിലിൽ പോകുന്നതെന്ന് മാത്രം ആലോചിച്ചാൽ മതി. സംസ്ഥാനത്തെ ഭക്തജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുള്ള അതീവ ഗൗരവതരമായ ഈ കേസ് ഇനിയും പല സിപിഎം നേതാക്കന്മാരുടെയും മുഖംമൂടി വലിച്ചുമാറ്റും എന്ന കാര്യത്തിൽ സംശയമില്ല.
അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ടുപോകട്ടെ. കുറ്റവാളികളെ നിയമത്തിന് മുൻപിൽ കൊണ്ടുവരട്ടെ. എത്ര ഉന്നതന്മാരാണെങ്കിലും മന്ത്രിമാർ ഉൾപ്പെടെയുള്ളവരാണെങ്കിലും അവരെല്ലാം നിയമത്തിന് മുൻപിൽ വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിൽ ഇത്തവണയാണ് ഏറ്റവും കുറഞ്ഞ വിമതശല്യം യുഡിഎഫിൽ ഉള്ളത്. അത് ആശാവഹമായ കാര്യമാണ്. ആരെങ്കിലും വിമതനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ടെങ്കിൽ ഐക്യജനാധിപത്യ മുന്നണിയുടെ വിശാല താല്പര്യം കണക്കിലെടുത്തുകൊണ്ടും കേരളത്തിലെ ജനങ്ങളുടെ ആഗ്രഹം മാനിച്ചും റിബൽ സ്ഥാനാർത്ഥികളായി വന്ന ആളുകൾ പിന്മാറണം.
ഇല്ലെങ്കിൽ അവർക്കെതിരെ നടപടി ഉണ്ടാവും. പല സ്ഥലങ്ങളിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ, യുഡിഎഫ് സ്ഥാനാർത്ഥികളെ സിപിഎം ഭീഷണിപ്പെടുത്തി നോമിനേഷൻ പിൻവലിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പൊടിയാടിയിൽ ആശ എന്നുപറയുന്ന ഒരു സ്ഥാനാർത്ഥിയെ നിർബന്ധപൂർവ്വം പിൻവലിപ്പിക്കാൻ ശ്രമിക്കുന്നു. വല്ല ആന്തൂരിലോ, മലപ്പട്ടത്തോ ഒക്കെയാണ് ഇത്തരം കേട്ടിട്ടുള്ളത്. മലപ്പട്ടം ഞാൻ കെപിസിസി പ്രസിഡന്റ് ആയിരിക്കുമ്പോൾ ഞാനാണ് അവിടെപ്പോയി പ്രതിരോധം നടത്തിയത്. ആന്തൂരിൽ കഴിഞ്ഞ തവണയും എം വി ഗോവിന്ദൻ മാസ്റ്ററുടെ സ്വന്തം നാടാണ് ആന്തൂർ. ആന്തൂർ മുനിസിപ്പാലിറ്റിയിലെ ചെയർപേഴ്സൺ ആയിരുന്നു ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യ. ആ ആന്തൂർ മുനിസിപ്പാലിറ്റിയിലാണ് ജനാധിപത്യത്തെ കശാപ്പ് ചെയ്തുകൊണ്ട് ഭീഷണിപ്പെടുത്തി കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ പിൻവലിപ്പിക്കാൻ ശ്രമിക്കുന്നത്. ഇതെന്ത് ജനാധിപത്യമാണ്? ഇവർക്ക് പരാജയഭീതിയാണ്.
കേരളത്തിൽ ഐക്യജനാധിപത്യ മുന്നണിക്ക് വളരെ അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ്. ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വമ്പിച്ച മുന്നേറ്റമാണ് യുഡിഎഫ് ഉണ്ടാക്കാൻ പോകുന്നത്. വൻ വിജയമാണ് ഇതുവരെ ഉണ്ടാകാത്ത ഒരു വിജയമായിരിക്കും യുഡിഎഫിന് ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നത്. അത് മനസ്സിലാക്കിക്കൊണ്ടാണ് സിപിഎം പ്രവർത്തകർ ഹാലിളകി പല സ്ഥലങ്ങളിലും സ്ഥാനാർത്ഥികളെ പിൻവലിപ്പിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
































