തിരുവനന്തപുരം : 2025-ൽ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങൾ സ്വർണംപൂശൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചെലവിൽ ചെയ്യാനിരുന്നതെന്നും മാറ്റിയത് ഹൈക്കോടതി വിവരം അറിഞ്ഞതിനെത്തുടർന്നെന്നും റിപ്പോർട്ട്. ചെന്നൈ സ്മാർട്ട് ക്രിയേഷൻസിന്റെ പൂർണ ചെലവിലേക്ക് സ്വർണംപൂശൽ മാറുകയായിരുന്നു. തിരുവിതാകൂർ ദേവസ്വംബോർഡ് അംഗീകരിച്ച റിപ്പോർട്ട് പ്രകാരം വാറന്റി കിട്ടില്ലായിരുന്നു. കേടുപാടുണ്ടെങ്കിൽ വാറന്റി ഉണ്ടാവില്ലെന്ന് 2019-ൽ സ്മാർട്ട് ക്രിയേഷൻസ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിൽ നൽകിയ വാറന്റി സർട്ടിക്കറ്റിൽ കാണിച്ചിരുന്നു. ഈ വ്യവസ്ഥയെ മറികടക്കാനാണ് കേടുപാടുണ്ടായിട്ടുണ്ടെന്ന റിപ്പോർട്ട് തയ്യാറാക്കിയതും അതിന് ബോർഡ് അംഗീകാരം നൽകിയതും. ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മിഷണറെ അറിയിക്കാതെ പാളികൾ കൊണ്ടുപോയപ്പോൾ എല്ലാം ഉദ്ദേശിച്ച രീതിയിൽ നടക്കുമെന്നായിരുന്നു കരുതിയത്. സ്പെഷ്യൽ കമ്മിഷണർ അറിയുകയും ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തതോടെ പദ്ധതി പൊളിഞ്ഞു. പോറ്റിയും അന്നത്തെ എക്സിക്യുട്ടീവ് ഓഫീസർ മുരാരി ബാബുവും സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരിയും ചേർന്ന് നടത്തിയ പദ്ധതിയുമായി മുന്നോട്ടുപോയാൽ, എന്തിനു പോറ്റിയുടെ പൂർണ ചെലവ് എന്ന ചോദ്യം ഹൈക്കോടതിയിൽ നിന്നുണ്ടാവും. ഇതോടെ വാറന്റിയിൽ സ്വർണംപൂശാൻ പങ്കജ് ഭണ്ഡാരി തീരുമാനിച്ചറിയിക്കുകയായിരുന്നെന്നാണ് എസ്.ഐ.ടി.ക്ക് കിട്ടിയ വിവരം.
12 ലക്ഷമാണ് ഇതിന് ചെലവായത്. വാറന്റിയിലാണ് സ്വർണം പൂശിയതെന്ന് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് തിങ്കളാഴ്ച ഹൈക്കോടതി റിപ്പോർട്ട് വന്നശേഷം പറയുകയും ചെയ്തിരുന്നു. 2025 -ലെ കേസിൽ രണ്ട് നിർദേശങ്ങളാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. ഒന്നുകിൽ പ്രത്യേക കേസെടുക്കാം. അല്ലെങ്കിൽ 2019 -ലെ കേസിന്റെ കുറ്റപത്രത്തിനൊപ്പം ചേർത്തു നൽകാം. ആദ്യത്തേതാണ് എസ്.ഐ.ടി. സ്വീകരിക്കുന്നെങ്കിൽ പ്രതികളെ അറസ്റ്റ് ചെയ്യാം. പക്ഷേ, ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, തന്ത്രി കണ്ഠര് രാജീവര് എന്നിവർ 2019-ലെ കേസിൽ ജാമ്യത്തിലാണ്. ആ ജാമ്യങ്ങൾ റദ്ദാക്കാനുള്ള നടപടിയും സ്വീകരിക്കേണ്ടിവരും.






























