പത്തനംതിട്ട : മകരവിളക്ക് മഹോത്സവത്തിനെത്തുന്ന തീർത്ഥാടകർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആവശ്യമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്ന് എക്സിക്യുട്ടീവ് ഓഫീസർ എച്ച്. കൃഷ്ണകുമാർ പറഞ്ഞു. സന്നിധാനത്ത് പത്തും മാളികപ്പുറത്ത് അഞ്ചും അരവണ, അപ്പം വിതരണ കൗണ്ടർ നടത്തി വരുന്നു. മകരവിളക്കിനു മുന്നോടിയായി അരവണ സ്റ്റോക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഭക്തർക്കായി ദേവസ്വം ബോർഡ് 36 ഇടങ്ങളിൽ ബിസ്ക്കറ്റും ചുക്കുവെള്ളവും വിതരണം ചെയ്യുവാനുള്ള സംവിധാനം ഏർപ്പാടാക്കിയിട്ടുണ്ട്. തീർത്ഥാടകർക്ക് നിയന്തണം കൂടാതെ മൂന്നുനേരം അന്നദാനം നൽകുവാനുള്ള സൗകര്യം വകുപ്പ് ഒരുക്കിയിരിക്കുന്നു.
സന്നിധാനവും പരിസരവും വൃത്തിയായി സൂക്ഷിക്കാനായി എല്ലാദിവസവും രാവിലെ 9 മണി മുതൽ 10 മണി വരെ എല്ലാ ദേവസം ബോർഡ് അംഗങ്ങളും പങ്കെടുത്തുകൊണ്ടുള്ള പവിത്രം ശബരിമല ശുചീകരണ പ്രക്രിയ നടത്തിവരുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് മാളികപ്പുറങ്ങളും കുട്ടികളും കൂടുതൽ വരുന്നുണ്ട് അവർക്കായി സോപാനത്തിന് അരികിൽ നിന്ന് തൊഴാൻ പ്രത്യേകം ക്യൂ സജ്ജമാക്കിയിട്ടുണ്ട്. ഭക്തർക്ക് ദർശനത്തിനും വിശ്രമത്തിനും എല്ലാവിധ സൗകര്യങ്ങളും തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തിവരുന്നതായും എക്സിക്യുട്ടീവ് ഓഫീസർ പറഞ്ഞു.



























