പത്തനംതിട്ട : ശബരിമല മാസ്റ്റർ പ്ലാനിന്റെ ഭാഗമായി പാണ്ടിത്താവളത്ത് പണി പൂർത്തിയാക്കിയ ഹെൽത്ത് കിയോസ്‌ക് കെട്ടിടം അടിയന്തിര ആവശ്യങ്ങൾക്കായി തുറന്നു നൽകും. ഇതിന് മുന്നോടിയായി സൗകര്യങ്ങൾ വിലയിരുത്താൻ കഴിഞ്ഞ ദിവസം ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും എ.ഡി.എമ്മും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും കെട്ടിടം സന്ദർശിച്ച് സാഹചര്യം വിലയിരുത്തി. പാണ്ടിത്താവളത്ത് കേരളീയ ശൈലിയിലാണ് പുതിയ കെട്ടിടം പൂർത്തിയാക്കിയിട്ടുള്ളത്. രണ്ട് വിശാലമായ മുറികളും ഒരു ഹാളും ഇവിടെ സജ്ജമാണ്. ഹാൾ താൽക്കാലികമായി സന്നിധാനത്തെ അഗ്നി രക്ഷാ വിഭാഗത്തിന്റെ ആവശ്യത്തിന് നൽകും. ശേഷിക്കുന്ന മുറികൾ അടിയന്തിര ചികിത്സാ സഹായ കേന്ദ്രമായി പ്രവർത്തിക്കും. പിന്നീട് ഡോക്ടർമാരുൾപ്പടെയുള്ള സംവിധാനമാണ് ഇവിടെ വിഭാവനം ചെയ്തിട്ടുള്ളത്.
പാണ്ടിത്താവളത്ത് ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന അയ്യപ്പ ഭക്തർക്ക് താഴെവരെയെത്താതെ അടിയന്തിര ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുകയും ഇതിലൂടെ ദേവസ്വംബോർഡ് ലക്ഷ്യമിടുന്നു. ശബരിമല മാസ്റ്റർ പ്ലാനിന്റെ ഭാഗമായ പാണ്ടിത്താവളം മുതൽ ഇൻസിലിനേറ്റർ വരെയുള്ള റോഡ് നിർമാണം ടൈൽ ഉൾപ്പടെയിട്ട് നേരത്തെ പൂർത്തിയായിരുന്നു.






























