റാന്നി : മാടമണ്ണിൽ പമ്പാനദിയിൽ കുളിക്കാനിറങ്ങിയ ശബരിമല തീർത്ഥാടകൻ മുങ്ങി മരിച്ചു. ആന്ധ്രപ്രദേശ് കല്ലൂര്‍ ജില്ലയില്‍ അനന്തപൂർ സ്വദേശി മല്ലികാര്‍ജുനയുടെ മകന്‍ നന്ദകുമാർ (27) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പെരുനാട് മാടമൺ കടവിൽ കുളിക്കാനിറങ്ങിയപ്പോൾ നന്ദകുമാർ ഒഴുക്കിൽപ്പെടുകയായിരുന്നു. വിവരം അറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനയുടെ പത്തനംതിട്ട യൂണിറ്റും വിദഗ്ധ പരിശീലനം ലഭിച്ച സ്കൂബ ഡൈവിംഗ് ടീമും ചേർന്ന് നദിയിൽ തിരച്ചിൽ ആരംഭിച്ചു. ഇവിടെ അടിയൊഴുക്കുള്ള ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വൈകുന്നേരം മൂന്ന് മണിയോടെ മൃതദേഹം കണ്ടെത്തിയത്.
ഏകദേശം മൂന്ന് മണിക്കൂർ നീണ്ട തീവ്രമായ തിരച്ചിലിനൊടുവിലാണ് അഗ്നിശമനസേനയുടെ സ്കൂബ ടീം മൃതദേഹം കണ്ടെടുത്തത്. ശബരിമല തീർത്ഥാടനം കഴിഞ്ഞുള്ള മടക്ക യാത്രയിൽ സുഹൃത്തുക്കളോടൊപ്പം മാടമണ്ണിൽ വിശ്രമിക്കുന്നതിനിടെ പമ്പാനദിയിൽ കുളിക്കാനിറങ്ങിയതായിരുന്നു നന്ദകുമാർ. അപകടം നടന്ന സ്ഥലത്ത് തീർത്ഥാടകർക്ക് ഇറങ്ങാൻ അനുമതി ഉണ്ടായിരുന്നില്ല. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.





























