ആലപ്പുഴ : ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ചെമ്പോല തിട്ടൂരം പതിറ്റാണ്ടുകൾക്ക് മുൻപ് സുപ്രീംകോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയതായി ചീരപ്പൻചിറ കുടുംബം. ദേവസ്വം ബോർഡിനെതിരായ കേസ് ജയിക്കുന്നതിന് ആണ് ഇവ കൊണ്ടുപോയത്. എന്നാൽ വാമൊഴിയായി കേട്ട ഓർമ്മ മാത്രമാണ് ഇതെന്നും ഇപ്പോഴത്തെ തലമുറ പറയുന്നു.
ആലപ്പുഴ മുഹമ്മയിലാണ് ചീരപ്പൻചിറ തറവാട്. ഇവിടെയാണ്അയ്യപ്പൻ കൗമാരകാലത്ത് കളരി അഭ്യസിച്ചത് എന്നാണ് പറയപ്പെടുന്നത്. മാളികപ്പുറത്തമ്മയുടെ കുടുംബമാണ് ചീരപ്പൻചിറ. അയ്യപ്പൻ കളരി അഭ്യസിച്ച വാളും ഉടയാടയും എല്ലാം നാലുകെട്ടിനുള്ളിലെ കെടാവിളിക്കിന് മുന്നിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. ഇതോടൊപ്പം ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ചെമ്പോലയും ഉണ്ടായിരുന്നു.
വെടിവഴിപാട് അവകാശം തിരികെ കിട്ടാൻ വേണ്ടി ദേവസ്വം ബോർഡിനെതിരെ ചീരപ്പൻചിറക്കാർ കേസ് നടത്തിയിരുന്നു. മാവേലിക്കര കോടതിയിൽ തുടങ്ങി അങ്ങ് സുപ്രീംകോടതി വരെ ആ നിയമപോരാട്ടം നീണ്ടു. അന്ന് രേഖകൾ കോടതിയിൽ സമർപ്പിക്കാൻ കൊണ്ടുപോയതായി ഇപ്പോഴത്തെ തലമുറ ഓർക്കുന്നു. ചെമ്പോലയുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളിൽ കൂടുതലൊന്നും ചീരപ്പൻചിറക്കാർക്ക് അറിയില്ല. രേഖകൾ ചോദിച്ച് ആരും പടികടന്ന് വന്നിട്ടുമില്ലെന്ന് ഇവർ പറയുന്നു.