പത്തനംതിട്ട: ശബരിമലയിൽ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടന്ന പൂജകൾ സമാപിച്ചു. ഇന്നലെ പുലർച്ചെ 4.30ന് ദേവനെ പള്ളിയുണർത്തിയതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. രാവിലെ 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി. ജയരാമൻ നമ്പൂതിരിയാണ് നട തുറന്ന് ശ്രീലകത്ത് ദീപം തെളിയിച്ചത്. പിന്നീട് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടത്തി.
കിഴക്കേ മണ്ഡപത്തിലാണ് മഹാഗണപതിഹോമം നടത്തിയത്.
അയ്യപ്പ വിഗ്രഹത്തിൽ നെയ്യഭിഷേകം, അഷ്ടാഭിഷേകം എന്നിവ നടത്തിയതിനുശേഷം ഉഷപൂജയും ഉദയാസ്തമയ പൂജയും 25 കലശവും ക്ഷേത്രനിധിയിൽ നടന്നു. ഭസ്മാഭിഷേകം, കളഭാഭിഷേകം, ഉച്ചപൂജ എന്നിവ പൂർത്തിയാക്കിയതിനു ശേഷം ഒരു മണിക്ക് നട അടച്ചു. വൈകിട്ട് 5 മണിക്ക് വീണ്ടും നട തുറന്ന് ദീപാരാധനയ്ക്ക് പടിപൂജയും പുഷ്പഭിഷേകവും നടന്നു. അത്താഴപൂജയ്ക്ക് ശേഷം ഹരിവരാസനം പാടിയാണ് നട അടച്ചത്. പ്രതിഷ്ഠാദിന കർമ്മത്തോടനുബന്ധിച്ച് ഇന്നലെ ക്ഷേത്രസന്നിധിയിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ഇനി ശബരിമല നട മിഥുനമാസ പൂജകൾക്കായി ജൂൺ 15നാണ് വീണ്ടും തുറക്കുക.





























