കോന്നി : ശബരിമല മണ്ഡല കാലം ആരംഭിച്ചിട്ടും മുൻ വർഷങ്ങളെ അപേക്ഷിച്ച് കോന്നിയിൽ ഒരുക്കങ്ങൾ എങ്ങും എത്തിയില്ല. കോന്നിയിൽ ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്ന ശബരിമല അവലോകന യോഗം ബന്ധപ്പെട്ടവരെ അറിയിക്കാതെ ആണ് ചേർന്നതെന്ന് ആക്ഷേപം ഉയർന്നിരുന്നു. തുടർന്ന് കോന്നി ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റിയും ചേർന്നിരുന്നു.കോന്നി നഗരത്തിലെ ഗതാഗത പരിഷ്കരണങ്ങൾ കാര്യക്ഷമമാക്കാൻ കോന്നിയിൽ ചേർന്ന ട്രാഫിക്ക് റെഗുലേറ്ററി യോഗം തീരുമാനിച്ചിരുന്നു എങ്കിലും യാതൊന്നും നടപ്പായില്ല.
കോന്നി നഗരത്തിൽ മണ്ഡലകാലത്ത് പൊലീസ് സേവനം ലഭ്യമാക്കുന്നതിന് ആരംഭിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റും ഈ വർഷം ആരംഭിച്ചില്ല. ശബരിമല അയ്യപ്പ ഭക്തരുടെ വാഹന തിരക്ക് കോന്നിയിൽ വർധിച്ചപ്പോഴും നഗരത്തിലെ തിരക്ക് നിയന്ത്രിക്കാൻ സംവിധാനം ഇല്ല.കോന്നി സെൻട്രൽ ജംഗ്ഷനിൽദിവസവും അനുഭവപ്പെടുന്നത്.പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് ഗതാഗത നിയന്ത്രണങ്ങൾ നടപ്പാക്കേണ്ട സ്ഥാനത്ത് നഗരത്തിൽ ഒരു ഗാർഡിനെ മാത്രമാണ് നിയോഗിച്ചിരിക്കുന്നത്.
ഇതിനാൽ വലിയ ഗതാഗത കുരുക്കാണ് കോന്നി നഗരത്തിൽ എത്തുന്നവർ നേരിടുന്നത്.കൂടാതെ സെൻട്രൽ ജംഗ്ഷനിൽ നിന്നും അൻപത് മീറ്റർ ചുറ്റളവിലെ അനധികൃത പാർക്കിങ് പൂർണ്ണമായി നീക്കുമെന്ന് കഴിഞ്ഞ ട്രാഫിക്ക് റെഗുലേറ്ററി തീരുമാനം എടുത്തെങ്കിലും യാതൊന്നും നടപ്പായില്ല.കോന്നി പോലീസ് സ്റ്റേഷൻ റോഡിൽ അടക്കം അനധികൃത പാർക്കിങ് വർധിക്കുകയാണ്.പോലീസ് സ്ഥാപിച്ചിരിക്കുന്ന നോ പാർക്കിങ് ബോർഡുകൾക്ക് താഴെ ആണ് വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത്.
മാത്രമല്ല ചെങ്കോട്ട,പുനലൂർ വഴി പോകുന്ന അയ്യപ്പ ഭക്തർ അടക്കമുള്ള ഇതര സംസ്ഥാനക്കാരായ അയ്യപ്പ ഭക്തർ കോന്നിയിൽ കൂടിയാണ് ശബരിമലയിലേക്ക് പോകുന്നത്.കോന്നിയിൽ എത്തുന്ന അയ്യപ്പ ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കേണ്ടത് ആവശ്യമാണ്. കോന്നി ആനക്കൂട് റോഡിലും വലിയ ഗതാഗത കുരുക്കാണ് .മണ്ഡലകാലം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴും ഒരുക്കങ്ങൾ എങ്ങും എത്താത്തതിൽ പ്രതിഷേധം ശക്തമാണ്.