ശബരിമല : കോവിഡ് വ്യാപനം തടയാൻ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചെങ്കിലും തുലാമാസ പൂജയ്ക്ക് നട തുറക്കുന്ന 16ന് തീർത്ഥാടന ഒരുക്കങ്ങളുടെ ട്രയൽ നടത്താനുള്ള തയ്യാറെടുപ്പിലാണ് ദേവസ്വം ബോർഡ്. മണ്ഡല മകരവിളക്ക് കാലത്ത് ദിവസം എത്ര പേർക്ക് പ്രവേശനം നൽകാമെന്നും എന്തെല്ലാം ക്രമീകരണങ്ങൾ വേണമെന്നും ചർച്ച ചെയ്യാൻ നാളെ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതി യോഗം ചേരും. നിലയ്ക്കലിനും പമ്പയ്ക്കും മധ്യേ ശബരിമല പാതയിൽ പ്ലാന്തോട് ഭാഗത്ത് റോഡ് ഇടിഞ്ഞുതാണ് അപകടാവസ്ഥയിലാണ്. തീർഥാടന ഒരുക്കങ്ങൾക്കും തുലാമാസ പൂജയ്ക്കു ട്രയൽ നടത്തുന്നതിനും ഇതാണ് തടസ്സം.
പണികൾ നീണ്ടാൽ ചെറിയ വാഹനങ്ങൾ എങ്കിലും പമ്പ വരെ കടത്തി വിട്ട് ട്രയൽ നടത്തണമെന്നാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. ഇക്കാര്യം നാളെ ചേരുന്ന ഉന്നത തല യോഗത്തിൽ അറിയിക്കുമെന്ന് ബോർഡ് പ്രസിഡന്റ് എൻ.വാസു പറഞ്ഞു. മണ്ഡല– മകരവിളക്ക് തീർത്ഥാടനം മുടക്കാനോ മാറ്റിവെയ്ക്കാനോ പറ്റില്ല. തീർത്ഥാടനം പൂർണമായും കോവിഡ് മാനദണ്ഡം പാലിച്ചുള്ളതായിരിക്കും. നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ ആന്റിജൻ പരിശോധന നടത്തി കോവിഡ് ഇല്ലെന്ന് ഉറപ്പു വരുത്തി മാത്രം തീർത്ഥാടകരെ കടത്തിവിട്ടാൽ മതി.
ഒരു ദിവസം എത്ര പേരെ പരിശോധിക്കാമെന്ന് ആരോഗ്യവകുപ്പും നിശ്ചിത അകലം പാലിച്ച് എങ്ങനെ ദർശനത്തിനു ക്യൂ നിർത്താമെന്ന് പൊലീസുമാണ് തീരുമാനിക്കേണ്ടത്. കോവിഡ് കാരണം ശബരിമല ഡ്യൂട്ടി ഒഴിവാക്കണമെന്ന സർക്കാർ ഡോക്ടർമാരുടെ ആവശ്യത്തോട് യോജിക്കാൻ കഴിയില്ല.ആരോഗ്യ വകുപ്പാണ് തീരുമാനം എടുക്കേണ്ടത്. ശബരിമലയിൽ സേവനം ചെയ്യാൻ തയാറായി സർക്കാർ ഡോക്ടർമാർ ഉണ്ട്.താൽപര്യം ഉള്ളവരെ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചാൽ മതി. തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനാൽ മുൻവർഷങ്ങളിലെ അത്രയും പേരെ ഡ്യൂട്ടിക്ക് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു