ന്യൂഡൽഹി : ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ വിശാല ഭരണഘടനാ ബെഞ്ചില്‍ ഇന്നും വാദം തുടരും. കേന്ദ്രസര്‍ക്കാരിന്റെ വാദത്തിനു ശേഷം സീനിയോറിറ്റിയില്‍ പുനപരിശോധന ഹര്‍ജികളെ പിന്തുണയ്ക്കുന്നവര്‍ വാദം നടത്തും. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഇന്നായിരിക്കും വാദങ്ങള്‍ ഉന്നയിക്കുക. ഇന്നലെ കേന്ദ്രസര്‍ക്കാരിന്റെ വാദത്തിനിടെ സുപ്രീംകോടതി നിര്‍ണായകനിരീക്ഷണം നടത്തിയിരുന്നു. ശബരിമല വിശ്വാസികള്‍ അല്ലാത്ത വ്യക്തികള്‍ക്ക് ക്ഷേത്രാചാരത്തെ എങ്ങനെ ചോദ്യം ചെയ്യാന്‍ കഴിയുമെന്ന് ജസ്റ്റിസ് ബി വി നഗരത്‌ന ചോദിച്ചു. അവിശ്വാസികളുടെ ഈ ആവശ്യത്തെ എന്തിന് കോടതികള്‍ പ്രോത്സാഹിപ്പിക്കണമെന്നും ജസ്റ്റിസ് നാഗരത്‌ന നിരീക്ഷിച്ചു.ശബരിമല യുവതി പ്രവേശനത്തിലെ പുന പരിശോധന ഹര്‍ജികളെ പിന്തുണക്കുന്നവരുടെ വാദം ഇന്ന് പൂര്‍ത്തിയാകും.
ശബരിമലയിലെ ആചാരം സമൂഹത്തിന് ഹാനികരമായ ഒന്നല്ലെന്നാണ് കേന്ദ്രം വാദിക്കുന്നത്. ഭരണഘടന മൂല്യങ്ങളെ ബാധിക്കുന്നില്ല. അവിടെ എത്തുന്ന ഭക്തരുടെ ആചാരമാണിത് എന്നും കേന്ദ്രം കോടതിയില്‍ വാദിച്ചു. ശബരിമലയില്‍ തങ്ങള്‍ പോകുന്നില്ലെന്ന സാമൂഹ്യ ധാര്‍മികതയാണ് പാലിക്കപ്പെടുന്നതെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു. അത് ഒരു ഒരുകൂട്ടം ജനങ്ങളുടെ ധാര്‍മികതയാണ്, അവര്‍ സ്വയം തീരുമാനിക്കുന്നതാണ്. അത് മറ്റാര്‍ക്കും ദോഷം ചെയ്യുന്നതല്ല എന്നും കേന്ദ്രം കോടതിയെ അറിയിച്ചു.





























