റാഞ്ചി: മൂന്ന് വയസുകാരിക്ക് നേരെയുണ്ടായ പീഡനം മറയ്ക്കാന്‍ പ്രതിക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച് ജാർഖണ്ഡിലെ ഒരു ഗ്രാമ പഞ്ചായത്ത്. സംസ്ഥാനത്തെ ഗുമ്‌ല ജില്ലയിലുള്ള പാല്‍മ ഗ്രാമ പഞ്ചായത്താണ് പ്രതിക്കൂട്ടിലായിരിക്കുന്നത്. പിഴ തുകയിലെ ഒരുഭാഗം ഉപയോഗിച്ച് പഞ്ചായത്ത് മദ്യം സത്കാരം നടത്തിയതോടെയാണ് വിവരം ചില ഗ്രാമവാസികള്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. പിന്നാലെ പൊലീസ് സംഭവസ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ശനിയാഴ്ച വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവം. പ്രതി സുനില്‍ ലൊഹാര കുഞ്ഞിന്റെ വീട്ടിലെത്തി. ഈ സമയം കുഞ്ഞിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു. ജോലികള്‍ ചെയ്യുന്ന യുവതിയോട് കുട്ടിയെ തന്റെ കൈയില്‍ ഏല്‍പ്പിക്കാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. യുവതി ജോലിയില്‍ ശ്രദ്ധിച്ചതോടെ ഇയാള്‍ കുട്ടിയെ മറ്റൊരു മുറിയിലെത്തിച്ച് പീഡിപ്പിച്ചു. പിന്നാലെ പരിക്കേറ്റ കുഞ്ഞിന്റെ നിലവിളി കേട്ട് യുവതി ഓടിയെത്തുകയും കുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.എന്നാല്‍ സംഭവം പൊലീസില്‍ അറിയിക്കുന്നതിന് പകരം, ഗ്രാമത്തിലെ പഞ്ചായത്തിന് മുന്നിലാണ് എത്തിയത്. ചില ആളുകള്‍ക്ക് വിഷയം ഗ്രാമത്തില്‍ തന്നെ ഒതുക്കിത്തീര്‍ക്കണമെന്നായിരുന്നു നിലപാട്.
ഞായറാഴ്ച നടന്ന യോഗത്തിന് ശേഷം പ്രതിക്ക് 1 ലക്ഷം രൂപ പിഴ വിധിച്ചു. നിയമപരമായി ഇടപെടല്‍ ഉണ്ടാകുന്നതിന് പകരം പ്രാദേശികമായി തന്നെ കാര്യങ്ങള്‍ ഒതുക്കി തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. പിഴയുടെ ആദ്യപടിയായി 20,000 രൂപ പ്രതി നല്‍കി.
പഞ്ചായത്ത് കൗണ്‍സില്‍ ഈ തുക ഉപയോഗിച്ച് മാംസവും മദ്യവും അടക്കം വലിയ സത്കാരം സംഘടിപ്പിച്ചു. ബാക്കി 80,000രൂപ ഒരാഴ്ചയ്ക്കുള്ളില്‍ അടയ്ക്കാനാണ് പ്രതിക്ക് ഇവര്‍ നിര്‍ദേശം നല്‍കിയത്.
ഇതിനിടെയാണ് ഗാഹ്ര പൊലീസ് ഇന്‍ ചാര്‍ജ് മോഹന്‍ കുമാറിന് സംഭവത്തെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ചില ഗ്രാമവാസികള്‍ ഇക്കാര്യം മറച്ചുവയ്ക്കാന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും പൊലീസ് മനസിലാക്കി.പിന്നാലെ പൊലീസ് ഗ്രാമത്തിലെത്തി നടപടികള്‍ സ്വീകരിക്കുകയാണ് ഉണ്ടായത്. ഇരയുടെ മാതാവിൻ്റെ മൊഴിയെടുത്തതിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്തു. പൊലീസ് ഞായറാഴ്ച സംഭവസ്ഥലത്ത് എത്തുമ്പോള്‍ ആഘോഷങ്ങള്‍ പുരോഗമിക്കുകയായിരുന്നു. ഇതിനിടയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
































