തിരുവനന്തപുരം: കോൺഗ്രസ് നേതാവും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറും മുൻ എംഎൽഎയുമായ കെ.എസ്. ശബരീനാഥന് തട്ടിപ്പ് ഫോൺ സന്ദേശം ലഭിച്ചു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഓഫീസിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാർ വിളിച്ചതെന്ന് ശബരീനാഥൻ വ്യക്തമാക്കി. ഹോട്ടലിൽ മുറിയെടുക്കുന്നതിനായി അടിയന്തരമായി സാമ്പത്തിക സഹായം ആവശ്യപ്പെട്ടായിരുന്നു ഫോൺവിളി. സംശയം തോന്നിയതോടെ വിവരം പരിശോധിച്ച ശബരീനാഥൻ ഇത് തട്ടിപ്പാണെന്ന് തിരിച്ചറിയുകയും സംഭവം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയും ചെയ്തു.
നമ്പർ നോക്കിയപ്പോൾ മല്ലികാർജുൻ സർ പിഎ എന്നാണ് എഴുതിയിട്ടുള്ളത്. അതു തട്ടിപ്പാണെന്ന് മനസ്സിലായി. ഉദയസമുദ്ര ഹോട്ടലിൽ വിളിച്ചു ചോദിച്ചപ്പോൾ അങ്ങനെയൊരു സംഭവം ഇല്ലെന്ന് പറഞ്ഞു. ബുക്ക് ചെയ്തത് കെസി വേണഉഗോപാൽ എംപിയുടെ ഓഫീസിൽ നിന്നാണ്, എഐസിസിയുടെ ഓഫീസിൽ നിന്നാണ് എന്നാണ് അവർ പറഞ്ഞത്. തുടർന്ന് കെസി വേണുഗോപാലിന്റെ ഓഫീസിനെയും വിളിച്ചു ചോദിച്ചിരുന്നു.
തട്ടിപ്പാണെന്ന് മനസ്സിലായതോടെ അവരുമായി സംസാരിച്ച് വിവരങ്ങൾ അറിയാൻ ശ്രമിച്ചു. അതിനിടെ ജിഎം എന്ന് പറഞ്ഞ് മറ്റൊരാൾക്ക് ഫോൺ കൈമാറി. രണ്ടു റൂം മാത്രമേ കിട്ടിയുള്ളൂ, 15,000 രൂപ അയച്ചാൽ രണ്ടു റൂം നൽകാമെന്നാണ് അറിയിച്ചത് എന്ന് ജിഎം എന്നയാൾ പറഞ്ഞു. അവരുടെ ഡീറ്റെയിൽസ് അയക്കാൻ പറഞ്ഞു. അവർ അയച്ചു തന്ന ഡീറ്റെയിൽസ് മല്ലികാർജുൻ ഖാർഗെയുടെ ഓഫീസിലേക്ക് അയച്ചുകൊടുത്തു. അവർ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ശബരീനാഥൻ വ്യക്തമാക്കി.






























