ന്യൂഡല്‍ഹി : മാവോയിസ്റ്റ് ബന്ധമാരോപിച്ചുള്ള യുഎപിഎ കേസിൽ പ്രഫ. ജി.എൻ.സായ്ബാബ ഉള്‍പ്പെടെ ആറുപേരെ കുറ്റവിമുക്തരാക്കിയ മുംബെ ഹൈക്കോടതി വിധി മരവിപ്പിച്ചു . ശിക്ഷിച്ചത് തെളിവുകള്‍ വിശദമായി പരിശോധിച്ചശേഷമെന്ന് കോടതി വിലയിരുത്തി. ഗുരുതര കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. സമൂഹത്തിനും രാജ്യത്തിന്‍റെ പരമാധികാരത്തിനും എതിരെയാണ് കുറ്റങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി.
സുപ്രീംകോടതിയിൽ ഇന്ന് നടന്ന പ്രത്യേക സിറ്റിങ്ങിലായിരുന്നു നിർണായക വിധി. മഹാരാഷ്ട്ര സർക്കാരും എൻഐഎയുമായിരുന്നു ഹർജിക്കാർ. ജസ്റ്റിസുമാരായ എം.ആർ.ഷാ, ബേല എം.ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. ഡൽഹി സർവകലാശാല മുൻ അധ്യാപകൻകൂടിയായ ജി.എൻ.സായ്ബാബയെ മാവോയിസ്റ്റ് ബന്ധമാരോപിച്ചുള്ള കേസിലാണ് നേരത്തെ വിചാരണക്കോടതി ശിക്ഷിച്ചത്.





























