ചെന്നൈ: വീട്ടുജോലിക്കാരിയായ ദളിത് പെണ്‍കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചെന്ന കേസില്‍ ഡി.എം.കെ. എം.എല്‍.എയുടെ മകനും മരുമകളും പിടിയിൽ. പല്ലാവരം എം.എല്‍.എയായ ഐ. കരുണാനിധിയുടെ മകന്‍ ആന്റോ മതിവണ്ണന്‍, ആന്റോയുടെ ഭാര്യ മെര്‍ലിന എന്നിവരെയാണ് ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശില്‍നിന്നാണ് ദമ്പതിമാരെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ദമ്പതിമാരുടെ ചെന്നൈയിലെ വീട്ടില്‍ ജോലിക്കുനിന്നിരുന്ന 18-കാരിയാണ് ക്രൂരമായ പീഡനത്തിനിരയായത്.
ആന്റോയും മെര്‍ലിനും നിരന്തരം മര്‍ദിച്ചിരുന്നതായും അസഭ്യം പറഞ്ഞിരുന്നതായുമാണ് പെണ്‍കുട്ടിയുടെ പരാതി. ഹെയര്‍ സ്ട്രൈറ്റ്നര്‍ ഉപയോഗിച്ച് ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചതായും സിഗരറ്റുകുറ്റി ദേഹത്ത് കുത്തി പരിക്കേല്‍പ്പിച്ചതായും പെണ്‍കുട്ടി പറഞ്ഞിരുന്നു.





























