കൊച്ചി : വാഹനാപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള അടക്കമുള്ളവരുടെ കാറിനെ പിന്തുടര്‍ന്ന ആഡംബരക്കാർ ഉടമ സൈജു തങ്കച്ചന്‍ പോലീസില്‍ ഹാജരായി. കളമശേരി മെട്രോ പോലീസ് സ്റ്റേഷനില്‍ അഭിഭാഷകര്‍ക്കൊപ്പമാണ് സൈജു ഹാജരായത്. കേസില്‍ അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സൈജു നേരത്തെ ഒളിവില്‍ പോയത്. ഒരു തവണ ഇയാള്‍ അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരായി മൊഴി നല്‍കിയിരുന്നു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണസംഘം വീണ്ടും ചോദ്യംചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് സൈജുവിന് നോട്ടിസ് നൽകിയിരുന്നു.
ഇയാൾ ഒളിവിൽ ആയിരുന്നതിനാൽ സഹോദരനാണ് നോട്ടിസ് കൈപ്പറ്റിയത്. ഇയാളുടെ സ്ഥാപനങ്ങളിലും നോട്ടിസ് പതിപ്പിച്ചിട്ടുണ്ട്. സൈജു തങ്കച്ചൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. താന്‍ മോഡലുകളുടെ വാഹനത്തെ പിന്തുടര്‍ന്നിട്ടില്ലെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സൈജു അവകാശപ്പെട്ടിരുന്നത്. എന്നാല്‍ താൻ നിർദേശിച്ചതനുസരിച്ച് സൈജു അന്ന് മോഡലുകളുടെ വാഹനത്തെ പിന്തുടന്നുവെന്നാണ് അറസ്റ്റിലായ നമ്പര്‍ 18 ഹോട്ടലുടമ റോയി നല്‍കിയ മൊഴി. സൈജുവിനെ ചോദ്യം ചെയ്യുന്നതോടെ കേസിൽ വഴിത്തിരിവുണ്ടാകുമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.





























