ഇക്വറ്റോറിയൽ: ഗിനിയിൽ കുടുങ്ങിയ ഇന്ത്യൻ നാവികരെ നൈജീരിയയ്ക്ക് കൈമാറില്ല. 16 ഇന്ത്യൻ നാവികരേയും രാജ്യത്തിന്റെ തലസ്ഥാനമായ മലാബോയിലെ ഒരു ഹോട്ടലിലേക്ക് മാറ്റി. ഇന്ത്യയുടെ നയതന്ത്ര ഇടപെടലിനെ തുടർന്നാണിത്. 16 ഇന്ത്യക്കാരുൾപ്പെടെ കപ്പലിലുണ്ടായിരുന്ന 26 നാവികരെ ഇക്വറ്റോറിയൽ ഗിനിയ തങ്ങളുടെ കടൽ അതിർത്തി കടന്നെന്നാരോപിച്ചാണ് കസ്റ്റഡിയിലെടുക്കുന്നത്.
നൈജീരിയൻ പ്രതിരോധ വകുപ്പിന്റെ ഉപദേശപ്രകാരമാണ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തത്. കപ്പൽ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കേന്ദ്രസർക്കാരിന്റെ സഹായം തേടി എംടി ഹീറോയിക് ഇടൂണിന്റെ ചീഫ് കമാൻഡർ സാനു ജോസ് എത്തിയിരുന്നു. കപ്പലിന്റെ ജീവനക്കാരുടെയും കപ്പലിന്റെയും മോചനത്തിനായി തങ്ങൾ മോചനദ്രവ്യം കൈമാറിയെന്നും എന്നാൽ തടങ്കലിൽ തുടരാൻ ഗിനിയൻ നാവിക സേന തീരുമാനിച്ചുവെന്നും നാവികർ അറിയിച്ചിരുന്നു.
തങ്ങളെ രക്ഷിക്കണമെന്ന് അറിയിച്ച് തേർഡ് ഓഫീസർ റോഷൻ അറോറയും എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും വിദേശകാര്യ മന്ത്രാലയത്തോടും സഹായം ആവശ്യപ്പെട്ടാണ് റോഷൻ വീഡിയോ പങ്കുവെച്ചത്. ദേശീയ പതാകയും ‘ഞങ്ങളെ രക്ഷിക്കൂ’ എന്നെഴുതിയ പ്ലക്കാർഡുകളും പിടിച്ച് നിൽക്കുന്നതാണ് നാവികരേയും വീഡിയോയിൽ കാണാമായിരുന്നു.
‘ഞങ്ങളെ നൈജീരിയയിലേക്ക് കൊണ്ടുപോകുമെന്ന് വിവരം ലഭിച്ചു. ദയവായി സഹായിക്കണം. പ്രധാനമന്ത്രിയോടും വിദേശകാര്യ മന്ത്രാലയത്തോടും സഹായത്തിനായി അഭ്യർത്ഥിക്കുന്നു. അവർ ഞങ്ങളെ നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കുകയാണ്. നൈജീരിയയിലേക്ക് ബലമായി കൊണ്ടുപോകും. ഞങ്ങളുടെ മൊബൈൽ ഫോണുകൾ അവർ കൈക്കലാക്കും. ഇനി എപ്പോഴാണ് സന്ദേശമയക്കാനാവുക എന്ന് അറിയില്ല,” അറോറ പറഞ്ഞു.































