പ്രിയ സഖാക്കളെ ഇലക്ഷന്‍ കമ്മീഷനുവേണ്ടി വീഡിയോ യൂണിറ്റുകള്‍ വേണം ; വിവാദ നടപടികളുമായി പത്തനംതിട്ടയിലെ ഇലക്ഷന്‍ വിഭാഗം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ വീഡിയോഗ്രാഫി കരാറെടുത്തവര്‍ക്ക് ഉയര്‍ന്ന നിരക്ക് നല്‍കാന്‍ ജില്ലയിലെ തെരഞ്ഞെടുപ്പ്‌ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ ആസൂത്രിത നീക്കം. നിലവില്‍ ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും വീഡിയോ യൂണിറ്റുകള്‍ കരാറുകാരന്റെ നേത്രുത്വത്തില്‍ പ്രവര്‍ത്തിച്ചുവരികയാണ്. ഒരു ദിവസത്തേക്ക് 1450 രൂപ നിരക്കിലാണ് കരാറുകാരന്‍ യൂണിറ്റുകള്‍ നല്‍കുന്നത്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടറുമായി മുദ്രപ്പത്രത്തില്‍ എഗ്രിമെന്റും വെച്ചിട്ടുള്ളതാണ്.

ഈ കരാര്‍ അനുസരിച്ച് പത്തനംതിട്ട ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെയും  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ കമ്മീഷനുവേണ്ടി ജില്ലാ കളക്ടര്‍ അല്ലെങ്കില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആവശ്യപ്പെടുന്ന അത്രയും വീഡിയോ യൂണിറ്റുകള്‍ നല്‍കുവാന്‍ കരാര്‍ എടുത്തിരിക്കുന്ന വ്യക്തിയോ സ്ഥാപനമോ ബാധ്യസ്ഥരാണ്. ഈ കരാര്‍ നിലനില്‍ക്കെ ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും  അബ്‌സന്റീ വോട്ടേഴ്‌സിന് പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക്  വീഡിയോ യൂണിറ്റുകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ക്വട്ടേഷന്‍ നോട്ടീസ് ഇന്നലെ ജില്ലയിലെ തെരഞ്ഞെടുപ്പ്‌ വിഭാഗം പുറത്തിറക്കി.

ചുരുങ്ങിയത് 220 വീഡിയോ ടീമിനെ ആവശ്യമാണെന്നും അധികമായി വീഡിയോ യൂണിറ്റുകള്‍ വേണ്ടിവരുമെന്നും ക്വട്ടേഷന്‍ നോട്ടീസില്‍ പറയുന്നു. യൂണിറ്റുകളുടെ എണ്ണം പെരുപ്പിച്ചു കാണിച്ച് ക്വട്ടേഷന്‍ നല്‍കുന്നവരെ പിന്തിരിപ്പിക്കുക എന്ന ലക്ഷ്യവും ഈ നോട്ടീസിലുണ്ട്. ഒരു ദിവസം ആവശ്യമായി വരുന്ന യൂണിറ്റുകളുടെ എണ്ണം ബോധപൂര്‍വ്വം നോട്ടീസില്‍ നിന്നും മറച്ചുവെച്ചിരിക്കുകയാണ്. ക്വട്ടേഷന്‍ സമര്‍പ്പിക്കുന്നവര്‍ 25000 രൂപയ്ക്കുള്ള നിരതദ്രവ്യം കെട്ടിവെക്കണമെന്നും എങ്കില്‍ മാത്രമേ ക്വട്ടേഷനില്‍ കഴിയൂ എന്നും പറയുന്നുണ്ട്. ക്വട്ടേഷനുകള്‍ ഈ മാസം 22ന് വൈകിട്ട് നാലിനകം പത്തനംതിട്ട ഇലക്ഷന്‍ വിഭാഗത്തില്‍ എത്തിക്കണമെന്നും ലഭിക്കുന്ന ക്വട്ടേഷനുകള്‍ അന്നേ ദിവസം വൈകിട്ട് അഞ്ചിന് സന്നിഹിതരായവരുടെ സാന്നിധ്യത്തില്‍ തുറക്കുമെന്നും നോട്ടീസില്‍ പറയുന്നു.

നിലവില്‍ കരാറെടുത്തിരിക്കുന്നത് ഒരു ഫോട്ടോഗ്രാഫി സംഘടനയുടെ ഭാരവാഹിയുടെ പേരിലാണ്. വീഡിയോ എടുക്കുന്നവര്‍ക്ക് ഒരുദിവസം 1350 രൂപ നല്‍കി മിച്ചമുള്ള 100 രൂപ സംഘടനയുടെ ഫണ്ടിലേക്ക് നല്‍കുകയാണ് ചെയ്യുന്നത്. ഈ നിരക്കില്‍ വീഡിയോ എടുക്കുവാന്‍ ജില്ലയില്‍ യഥേഷ്ടം ആളുകള്‍ ഇപ്പോഴുമുണ്ട്. ഇപ്പോള്‍ അമ്പതോളം യൂണിറ്റുകളാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഈ നിരക്കില്‍ കൂടുതല്‍ യൂണിറ്റുകള്‍ നല്‍കുവാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലെന്നിരിക്കെ പുതിയ ക്വട്ടേഷന്‍ ക്ഷണിച്ച് കൂടുതല്‍ ഉയര്‍ന്ന തുകക്ക് പുതിയ കരാര്‍ ഉണ്ടാക്കുവാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന്റെ പിന്നില്‍ അഴിമതിയാണ് ലക്ഷ്യമിടുന്നതെന്ന് വീഡിയോഗ്രാഫര്‍മാര്‍ തന്നെ ആരോപണം ഉന്നയിച്ചുകഴിഞ്ഞു.

ജില്ലയില്‍ ആവശ്യമായിവരുന്ന മുഴുവന്‍ യൂണിറ്റുകളും നല്‍കുവാന്‍ ബാധ്യസ്ഥനായ കരാറുകാരനും കരാറും നിലനില്‍ക്കെയാണ് ഈ അഴിമതി നാടകം. ആവശ്യമായ യൂണിറ്റുകള്‍ നല്‍കുവാന്‍ കരാറുകാരന്‍ പരാജയപ്പെട്ടാല്‍ നിയമ നടപടി സ്വീകരിക്കുകയും ചെയ്യാം. തന്നെയുമല്ല 1450 രൂപക്ക് വീഡിയോ യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ തയ്യാറുള്ള വ്യക്തികളെ കണ്ടെത്തി നേരിട്ട് ജോലികള്‍ നല്‍കുന്നതിനും സാധിക്കുമെന്നിരിക്കെ അതിനൊന്നും തുനിയാതെ വീണ്ടും ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ ചില സ്ഥാപിത ലക്ഷ്യങ്ങള്‍ ഉണ്ടെന്നത് വ്യക്തമാണ്.

പുതിയ ക്വട്ടേഷന്‍ ക്ഷണിച്ച വാര്‍ത്ത മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നതിനു മുമ്പേ ചില വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചു. ഇടതുപക്ഷ യൂണിയന്റെ ഗ്രൂപ്പില്‍  സഖാക്കളെ ..എന്ന് അഭിസംബോധനയോടെയാണ് മെസ്സേജുകള്‍ പറന്നുനടന്നത്. ഇലക്ഷനുമായി ബന്ധപ്പെട്ട് മൂന്നു ദിവസത്തെ വര്‍ക്കിന് യൂണിറ്റുകള്‍ ആവശ്യമുണ്ടെന്നും ഒരുദിവസം 15 വീടുകള്‍ കവര്‍ ചെയ്യണമെന്നും സന്ദേശത്തില്‍ പറയുന്നു. താല്‍പ്പര്യമുള്ള സഖാക്കള്‍ താഴെപ്പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാനും നിര്‍ദ്ദേശിക്കുന്നുണ്ട്‌.

ക്വട്ടേഷന്‍ ക്ഷണിക്കുന്നതിനും ഉറപ്പിക്കുന്നതിനും മുമ്പേ ഇത്തരം ഒരു മെസ്സേജ് പ്രചരിച്ചത് എങ്ങനെയെന്ന് ഇലക്ഷനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കണം. മുന്‍ ധാരണയുടെ അടിസ്ഥാനത്തിലാണ് രണ്ടാമത് പുതിയൊരു വീഡിയോഗ്രാഫി കരാര്‍ ഉണ്ടാക്കുന്നതെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഈ നടപടി. ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും  അബ്‌സന്റീ വോട്ടേഴ്‌സിന് പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്യുന്ന നടപടി ഇതോടെ സംശയനിഴലിലായി. വീഡിയോ യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് പാര്‍ട്ടിക്കാര്‍ ആയിരിക്കും എന്നത് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അടിയന്തിരമായി ഇക്കാര്യത്തില്‍  ഇടപെട്ടില്ലെങ്കില്‍ ഇലക്ഷന്‍ നടപടിക്രമങ്ങളില്‍ ജനങ്ങള്‍ക്ക്‌ വിശ്വാസം നഷ്ടപ്പെടും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉച്ചഭക്ഷണത്തിൽ ഇനി മുട്ടയില്ല ; സ്കൂളുകൾ ഇസ്കോണിന്റെ സസ്യഭക്ഷണത്തിലേക്ക്

0
കൊൽക്കത്ത : സർക്കാർ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും നൽകുന്ന ഉച്ചഭക്ഷണ മെനുവിൽ...

വിജയിയുടെ സിനിമാ സ്റ്റൈൽ പ്രസംഗത്തെ വിമർശിച്ച് എം.കെ. സ്റ്റാലിൻ

0
ചെന്നൈ : നിയമസഭയിലെ മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ പ്രസംഗത്തെ വിമർശിച്ച്...

വീട്ടിലെത്തിയ സഹോദരന്റെ സുഹൃത്തിന് നേരെ ആസിഡ് ആക്രമണം ; പ്രതി പിടിയിൽ

0
പാലക്കാട് : പാലക്കാട് സുഹൃത്തിന്റെ സഹോദരൻ നടത്തിയ ആസിഡ് ആക്രമണത്തിൽ യുവാവിന്...

ബുള്ളറ്റിൽ നിയമലംഘനങ്ങളുടെ ഘോഷയാത്ര ; വസ്ത്രത്തിലെ സൂചനയിൽ കുടുങ്ങി യുവാവ് ; 23,750 രൂപ...

0
കാക്കനാട് : ഹെൽമെറ്റില്ല, നമ്പർ പ്ലേറ്റില്ല, ഇൻഷുറൻസുമില്ല. അതിനുമപ്പുറം സൈലൻസറിൽ നിന്ന്...