തിരുവനന്തപുരം : കോളേജ് അധ്യാപകരുടെ വർധിപ്പിച്ച ശമ്പളം ഫെബ്രുവരി ഒന്നു മുതൽ കിട്ടിത്തുടങ്ങുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. അക്കൗണ്ടന്റ് ജനറൽ ഉന്നയിച്ച സംശയങ്ങൾ കാരണമാണ് ശമ്പളപരിഷ്കരണം വൈകിയത്. കുടിശ്ശിക പി.എഫിൽ ലയിപ്പിക്കും. 2023-24, 2024-25 വർഷങ്ങളിൽ പി.എഫിൽ നിന്ന് പിൻവലിക്കാം.
2012-നുശേഷം ആരംഭിച്ച സർക്കാർ പ്രീ-പ്രൈമറി സ്കൂളിലെ 2267 അധ്യാപകർക്കും 1097 ആയമാർക്കും പി.ടി.എ. നൽകുന്ന വേതനത്തിന് പുറമെ സർക്കാർ 1000 രൂപ വീതം നൽകും. ഇനി പുതിയ നിയമനങ്ങൾ പരിഗണിക്കില്ല. അങ്കണവാടി വർക്കർമാരുടെ പെൻഷൻ 2000 രൂപയിൽ നിന്നും 2500 രൂപയാക്കിയതായും ബജറ്റ് ചർച്ചയ്ക്ക് മറുപടിയായി മന്ത്രി പറഞ്ഞു. 498 കോടിയുടെ പുതിയ പദ്ധതികളും മന്ത്രി പ്രഖ്യാപിച്ചു.
കാൻസർ പെൻഷൻ വർധിപ്പിക്കുന്നത് പരിശോധിക്കും. മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് അദ്ദേഹത്തിന്റെ ജന്മനാടായ കുമാരനെല്ലൂരിൽ ഉചിതമായ സ്മാരകം നിർമിക്കും. തൃശ്ശൂർ പൂരം, പുലികളി, ബോൺ നത്താലെ എന്നിവയ്ക്ക് ടൂറിസം വകുപ്പു വഴി സഹായധനം നൽകുമെന്നും മന്ത്രി പറഞ്ഞു.