സേലം : ഡിഎൻഎ പരിശോധനയിൽ നിരപരാധിയാണെന്ന് തെളിഞ്ഞതോടെ പോക്സോ കേസിൽ രണ്ടുവർഷത്തോളമായി ജയിലിലായിരുന്ന യുവാവിനെ വെറുതേവിട്ടു. സേലം ജില്ലയിലെ കല്ലിപ്പട്ടി സ്വദേശിയായ എസ്. കാർത്തി(32)യെയാണ് സേലത്തെ പോക്സോ കോടതി കുറ്റവിമുക്തനാക്കിയത്. 2024 സെപ്റ്റംബറിലാണ് 17-കാരിയുടെ പരാതിയിൽ മേട്ടൂർ ഓൾ വിമൻ പോലീസ് കാർത്തിയെ അറസ്റ്റ്ചെയ്തത്. 17-കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നായിരുന്നു കേസ്. എന്നാൽ താൻ തെറ്റ് ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും കാർത്തിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. രണ്ടുവർഷത്തോളമായി സേലം സെൻട്രൽ ജയിലിലായിരുന്ന കാർത്തി ഇതിനിടെ ജാമ്യത്തിനും ശ്രമിച്ചില്ല.
തന്റെ നിരപരാധിത്വം കോടതിയിൽ തെളിയിച്ചതിന് ശേഷം മാത്രമേ ജയിലിൽനിന്ന് പുറത്തിറങ്ങൂ എന്നായിരുന്നു യുവാവിന്റെ നിലപാട്. തുടർന്നാണ് ഡിഎൻഎ പരിശോധനയ്ക്കായി കോടതിയുടെ അനുമതി തേടിയത്. ഡിഎൻഎ പരിശോധനയ്ക്ക് കോടതി അനുമതി നൽകിയതോടെ കാർത്തിയുടേയും പരാതിക്കാരിയുടെയും കുഞ്ഞിന്റെയും ഡിഎൻഎ സാമ്പിളുകൾ അധികൃതർ ശേഖരിച്ചു. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് 17-കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് കാർത്തിയല്ലെന്ന് തെളിഞ്ഞത്. ഇതോടെ കോടതി പ്രതിയെ കുറ്റവിമുക്തനാക്കുകയായിരുന്നു.






























