മലപ്പുറം: കുട്ടികളുടേത് മാത്രമല്ല ഫുട്ബോള്‍ ആവേശം മുതിര്‍ന്നവരുടേതുമാണെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍. ഫുട്ബോള്‍ ലഹരിയാകരുതെന്നും താരാരാധന അതിര് കടക്കരുതെന്നുമുള്ള സമസ്തയുടെ ഖുത്വബാ കമ്മറ്റി നിര്‍ദ്ദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ടീമുകളെയും പിന്തുണയ്ക്കുന്നവരുണ്ടെന്നും സമസ്തയുടെ കാര്യം സമസ്തയോട് ചോദിക്കണമെന്നും മുനീര്‍ പറഞ്ഞു. അമിതാവേശത്തില്‍ എന്തെങ്കിലും സംഭവിക്കാതെ നോക്കണമെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.
ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങിയ ശേഷം വിശ്വാസികള്‍ നമസ്കാരം ഉപേക്ഷിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് തീരുമാനമെന്ന സമസ്ത ഖുദ്ബ കമ്മിറ്റി ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസിയുടെ വിശദീകരണത്തോടെയാണ് നിയന്ത്രണമേര്‍പ്പെടുത്തികൊണ്ടുള്ള നിര്‍ദ്ദേശം പുറത്തുവന്നിരിക്കുന്നത്. ലക്ഷങ്ങള്‍ മുടക്കി കട്ടൗട്ടുകള്‍ ഉയർത്തുന്നത് ദുര്‍വ്യയമാണ്. തൊഴിലില്ലാത്തവര്‍ പോലും ഇതിനു തയ്യാറാകുന്നത് ആശ്ചര്യകരമാണെന്നും അദ്ദേഹം പറഞ്ഞു.





























