മുംബൈ : എൻ.സി.ബി ഉദ്യോഗസ്ഥരുമായി ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്ന് ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിൽ പിടിയിലായ ആര്യൻ ഖാൻ. കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ സമീർ വാംഖഡേയ്ക്ക് എതിരെ ഉയർന്ന കൈക്കൂലി ആരോപണത്തിൽ തനിക്ക് ഒരു പങ്കുമില്ലെന്നും ആര്യൻ ഖാൻ പറഞ്ഞു. ജാമ്യാപേക്ഷയുടെ ഭാഗമായി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ആര്യൻ ഖാൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സമീർ വാംഖഡേയ്ക്ക് എതിരെ മാധ്യമങ്ങളിൽ രാഷ്ട്രീയ നേതാക്കൾ ഉയർത്തുന്ന ആരോപണങ്ങളിൽ എനിക്ക് ഒരു പങ്കുമില്ല. പ്രഭാകർ സെയ്ലുമായോ ഗോസാവിയുമായോ യാതൊരു ബന്ധമോ അടുപ്പമോ ഇല്ല, ആര്യൻ ഖാന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. കേസിൽ ഷാരൂഖിന്റെ മാനേജർ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായുള്ള എൻ.സി.ബിയുടെ വാദത്തിന്റെ തുടർച്ചയായാണ് ആര്യൻ ഖാൻ സത്യവാങ്മൂലം നൽകിയത്.
അന്വേഷണ ഉദ്യോഗസ്ഥനായ സമീർ വാംഖഡേയ്ക്ക് എതിരെ മഹാരാഷ്ട്ര എൻ.സി.പി മന്ത്രി നവാബ് മാലിക് ഉയർത്തുന്ന ആരോപണങ്ങളിലോ എൻ.സി.പിയും ശിവസേനയും ഈ കേസിനെതിരെ ഉയർത്തുന്ന രാഷ്ട്രീയ വിവാദങ്ങളിലോ തനിക്ക് ഒരു പങ്കുമില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. നേരത്തെ ഹൈക്കോടതിയിൽ രേഖാമൂലം സമർപ്പിച്ച മറുപടിയിലാണ് കേസിനെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി എൻ.സി.ബി ആരോപിച്ചത്.
ആര്യൻ ഖാന്റെ അന്താരാഷ്ട്ര മയക്കുമരുന്ന് ബന്ധം തെളിയിക്കാനായി കൂടുതൽ സമയം ആവശ്യമാണെന്ന് എൻ.സി.ബി കോടതിയിൽ ആവശ്യപ്പെട്ടു. ആര്യൻ ഖാനും കുടുംബത്തിനും സമൂഹത്തിലുള്ള സ്വധീനം കണക്കിലെടുത്താൽ അദ്ദേഹം സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ജാമ്യം നൽകരുതെന്നും എൻ.സി.ബി വാദിച്ചു. ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം തുടരുകയാണ്. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് ആര്യൻ ഖാനുവേണ്ടി ഹാജരാകുന്നത്.