പത്തനംതിട്ട : കോവിഡ് സാഹചര്യം മൂലം ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ട് മടങ്ങി എത്തിയ പ്രവാസികൾക്ക് തൊഴിൽ, പുനരധിവാസ പദ്ധതികൾ ആവിഷ്‌ക്കരിക്കാതെ മൂന്ന് കോടി രൂപ ചെലവ് ചെയ്ത് സംസ്ഥാന സർക്കാരും നോർക്കാ വകുപ്പും ചേർന്ന് ജൂൺ 16 മുതൽ മൂന്ന് ദിവസം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മൂന്നാം ലോക കേരള സഭ പ്രവാസി സമൂഹത്തിന് യാതൊരു പ്രയോജനവും ചെയ്യാത്ത ധൂർത്തും മാമാങ്കവും ആണെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു.
സർക്കാരിന്റെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മൂലം യുഡിഎഫ് സർക്കാരിന്റെ കാലത്ത് മടങ്ങി വന്ന പ്രവാസികൾക്കായി ആരംഭിച്ച പ്രൊജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് സംരഭകത്വ വായ്പാ പദ്ധതി, മരിച്ച പ്രവാസികളുടെ അവകാശികൾക്കുള്ള ലക്ഷം രൂപാ ധന സഹായ പദ്ധതി, അസുഖ ബാധിർക്കുള്ള ചികിത്സാ ധനസഹായ പദ്ധതി, പ്രവാസികളുടെ പെൺമക്കൾക്കുള്ള വിവാഹ ധനസഹായ പദ്ധതി എന്നിവയുടെ പ്രവർത്തനം പൂർണ്ണമായി നിലച്ചിരിക്കുകയാണ്. മടങ്ങി എത്തിയവരും വിസാ കാലാവധിയുള്ളവരുമായ പ്രവാസികൾക്ക് കോവിഡ് കാലത്ത് സർക്കാർ പ്രഖ്യാപിച്ച അയ്യായിരം രൂപാ ധന സഹായം ബഹുഭുരിപക്ഷത്തിനും ലഭ്യമായിട്ടില്ല.
കോവിഡ്, അനുബന്ധ ഗൂരുതര രോഗങ്ങൾ എന്നിവ മൂലം വിദേശത്തും നാട്ടിലും മരിച്ച പ്രവാസികളുടെ കുടുംബങ്ങൾ കടുത്ത സാമ്പത്തിക തിസന്ധിയിലും ദുരിതത്തിലും ആണ്. തൊഴിൽ നഷ്ടപ്പെട്ട് മടങ്ങി വന്ന പ്രവാസികൾ കുടുംബം പോറ്റുവാൻ നിർവാഹമില്ലാത്ത അവസ്ഥയിലാണ്. ഇത്തരം സാഹചര്യത്തിൽ പ്രവാസികൾക്ക് കൈത്താങ്ങ് നൽകി സംരക്ഷിക്കുന്നതിനു പകരം വിദേശ രാജ്യങ്ങളിലെ ധനാഢ്യൻമാരായ വരേണ്യ വർഗ്ഗത്തെ ലോക കേരള സഭയുടെ പേരിൽ സംസ്ഥാന തലസ്ഥാനത്ത് വിളിച്ച് ചേർത്ത് വിമാന യാത്രാ ചെലവ്, താമസം, ഭക്ഷണം എന്നിവ നല്കിയും സമ്മേളനങ്ങൾ നടത്തിയും പണം ധൂർവ്യയം ചെയ്യുന്നത് സാധാരണക്കാരായ പ്രവാസി സമൂഹത്തോട് സംസ്ഥാന സർ കാട്ടുന്ന കടുത്ത അനീതിയും വഞ്ചനയുമാണെന്ന് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കുറ്റപ്പെടുത്തി.
ഒന്നും രണ്ടും ലോക കേരള സഭയുടെ തീരുമാനങ്ങളിൽ ഉൾപ്പെട്ട പ്രവാസികളുടെ പണം ഉപയോഗിച്ചുള്ള വികസന പദ്ധതികൾ, മടങ്ങി എത്തിയവർക്കായുള്ള പുന:രധിവാസ, ക്ഷേമ പദ്ധതികൾ ഒന്നും തന്നെ നടപ്പായിട്ടില്ലെന്നത് ലോക കേരള സഭ പരാജയമാണെന്നതിന്റെ ഏറ്റവും വലിയ തെളിവാണെന്ന് സാമുവൽ കിഴക്കുപുറം ചൂണ്ടിക്കാട്ടി.
പ്രവാസികൾക്ക് യാതൊരു പ്രയോജനവും ചെയ്യാത്ത ലോക കേരള സഭയിലേക്ക് നാമനിർദ്ദേശം ലഭിക്കുന്നത് വലിയ സംഭവമാണെ മട്ടിൽ കൊട്ടിഘോഷിച്ച് അതിൽ പങ്കെടുക്കുവാൻ ആവേശം കാട്ടുന്ന പ്രവാസി സംഘടനാ പ്രതിനിധികൾ സർക്കാരിന്റെ യാതൊരു സഹായവുമില്ലാതെ ദുരിതം അനുഭവിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളെ മറക്കാതിരിക്കുന്നത് നന്നായിരിക്കുമെന്ന് സാമുവൽ കിഴക്കുപുറം പറഞ്ഞു. രണ്ടാം ലോക കേരള സഭ ബഹിഷ്‌കരിച്ചതു പോലെ മൂന്നാം സഭയും ബഹിഷ്‌കരിക്കുവാൻ വിദേശ രാജ്യങ്ങളിലെ കോൺഗ്രസ് അനുകൂല സംഘടനകളോട് നിർദേശിക്കണമെന്ന് കെ.പി.സി.സി നേതൃത്വത്തോട് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഭ്യർത്ഥിച്ചു.