തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് സമൂഹിത പ്രവര്‍ത്തകന്‍ സിആര്‍ നീലകണ്ഠന്‍ രംഗത്ത്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഇടതുപക്ഷം കാണിച്ച ചരിത്രപരമായ ഏററവും വലിയ വിഡ്ഡിത്തമായിരിക്കും സാമ്പത്തിക സംവരണം എന്ന് ഞാന്‍ ഭയപ്പെടുന്നുവെന്ന് സിആര്‍ നീലകണ്ഠന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എന്റെ ചിന്തക്ക് എന്തെങ്കിലും തകരാറുണ്ടെങ്കില്‍ എന്റെ സുഹൃത്തുക്കള്‍ അത് ബോധ്യപ്പെടുത്തുമെന്ന് കരുതുന്നതായും അദ്ദേഹം പറയുന്നു.
സി ആര്‍ നീലകണ്ഠന്‍ന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇടതുപക്ഷക്കാരനായ ഒരാളുടെ പോസ്റ്റ്. ഒരു സംവരണാനുകൂല്യവും ഇല്ലാതിരുന്ന ഒരു സമുദായത്തിലാണ് ഞാന്‍ പിറന്നത്. സമ്പന്നരല്ലെങ്കിലും പേരിന് ജന്മിമാരായിരുന്ന ഒരു കുടുംബത്തിലായിരുന്നു അത്. കുടിയാനില്‍ നിന്ന് കാഴ്ചക്കുലയൊക്കെ കിട്ടിയിരുന്ന ഒരു കാലം അവ്യക്തമായ ഓര്‍മയുണ്ട് എനിക്ക്. എക്കാലത്തും കോണ്‍ഗ്രസിന് അനുകൂലമായിരുന്നു എന്റെ കുടുംബം. അടിയന്തിരാവസ്ഥയോടുള്ള എതിര്‍പ്പാണ് 1975 ല്‍ പതിനഞ്ചു വയസ്സുണ്ടായിരുന്ന എന്നെ എസ് എഫ് ഐ യിലും ദേശാഭിമാനി സ്റ്റഡീസര്‍ക്കിളിലും എത്തിച്ചത്.
അവസരസമത്വത്തിന് എതിരല്ലേ ജാതി സംവരണം എന്ന എന്റെ സംശയം അന്നത്തെ പല സഖാക്കളോടും ഞാന്‍ ചോദിച്ചിട്ടുണ്ട്. ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തിലെ ചരിത്ര നീതിയും അത് ഒരു ക്ഷേമപദ്ധതി അല്ലെന്നതും അന്ന് അവര്‍ പറഞ്ഞു തന്നത് എനിക്ക് ബോധ്യപ്പെട്ടു. ഇന്ന് രണ്ടു മുഖ്യ ധാരാ കമ്യൂണിസ്റ്റു പാര്‍ടികള്‍ നയിക്കുന്ന ഇടതു പക്ഷ ജനാധിപത്യ മുന്നണി സാമ്പത്തിക സംവരണം നടപ്പിലാക്കുമ്പോഴും നിര്‍ഭാഗ്യവശാല്‍ അന്നുണ്ടായ ബോധ്യം ഇന്നും എന്നില്‍ നില നില്‍ക്കുന്നുണ്ട്.
എനിക്ക് തോന്നുന്നത് ഇരു കമ്മ്യൂണിസ്റ്റു പാര്‍ട്ടിയിലേയും നല്ലൊരു വിഭാഗത്തിന് സാമ്പത്തിക സംവരണം ഉള്‍ക്കൊള്ളാനായിട്ടില്ല എന്നു തന്നെയാണ്. എന്റെ എഫ് ബി സുഹൃത്തുക്കളില്‍ നല്ലൊരു ഭാഗം ഇടതുപക്ഷക്കാരാണ്. അവരില്‍ ആരും തന്നെ സാമ്പത്തിക സംവരണത്തെ അനുകൂലിച്ച് എഴുതിക്കണ്ടില്ല. പക്ഷേ , അവര്‍ മൗനം ദീക്ഷിക്കുന്നു.
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഇടതുപക്ഷം കാണിച്ച ചരിത്രപരമായ ഏററവും വലിയ വിഡ്ഡിത്തമായിരിക്കും സാമ്പത്തിക സംവരണം എന്ന് ഞാന്‍ ഭയപ്പെടുന്നു. എന്റെ ചിന്തക്ക് എന്തെങ്കിലും തകരാറുണ്ടെങ്കില്‍ എന്റെ സുഹൃത്തുക്കള്‍ അത് ബോധ്യപ്പെടുത്തും എന്ന് കരുതുന്നു.
ഇന്ത്യ ഇന്നും പിന്നോക്ക രാജ്യമായി തുടരുന്നതിന്റെ ഒരു പ്രധാന കാരണം ഇവിടെ തുടരുന്ന ജാതി സംവരണം ആണ്. വെറും പത്തു വർഷത്തേക്ക് ആരംഭിച്ച ജാതി സംവരണം 70 വർഷം കഴിഞ്ഞിട്ടും തുടരുന്നു. കഴിവുള്ളവനെ പുറത്തു നിർത്തിയിട്ടു കഴിവില്ലാത്തവരെ നിയമിക്കുന്നു.90 ശതമാനം മാർക്കു വാങ്ങിയവന് അധ്യാപക ജോലി നിഷേധിച്ചിട്ട് 50 ശതമാനം മാർക്ക് വാങ്ങിയവർ അധ്യാപകരായി അടുത്ത തലമുറയെ പഠിപ്പിക്കുന്നു. സംവരണം കൊണ്ട് രക്ഷപെട്ടവരുടെ മക്കൾ തന്നെ വീണ്ടും സംവരണം നേടുന്നു. പിന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവർ അങ്ങനെ തന്നെ തുടരുന്നു. പിന്നോക്കക്കാരിലെ പണമുള്ളവന് തന്നെ സംവരണം കിട്ടാൻ ക്രീമി layer ഉയർത്തിക്കൊണ്ടേ ഇരിക്കുന്നു. പിന്നെങ്ങനെ പാവങ്ങൾക്ക് ഗുണം കിട്ടും. അവസര സമത്വം ആണ് വേണ്ടത്. അർഹതയുള്ളവർ ഏത് സമുദായം ആണെങ്കിലും നിയമിക്കപ്പെടണം. സംവരണം അറബിക്കടലിൽ എറിയേണ്ട കാലം കഴിഞ്ഞു