ചെറുകോല്‍പ്പുഴ : വിശ്വാസത്തേയും ശാസ്ത്രത്തെയും യുക്തിയേയും ഒരുപോലെ സ്വീകരിക്കാൻ കഴിയുന്നതാണ് സനാതന ധർമ്മമെന്ന് സനാതന ധർമ്മ പാഠശാല ധർമ്മാചാര്യൻ രാജേഷ് നാദാപുരം പറഞ്ഞു. 114 മത് അയിരൂർ ഹിന്ദുമത പരിഷത്തിന്റെ രണ്ടാം ദിവസം നടന്ന ആദ്ധ്യാത്മിക സദസിൽ സനാന ധർമ്മം പുതു തലമുറ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെപ്പറ്റി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദൈവമുണ്ട് എന്ന് വിശ്വസിക്കുന്നത് പോലെ തന്നെ ദൈവമില്ല എന്ന് വിശ്വസിക്കാനും സനാതന ധർമ്മം സ്വാതന്ത്ര്യം നൽകുന്നുണ്ട്. എന്നാൽ സെമറ്റിക്ക് മതങ്ങൾക്ക് ആ സ്വാതന്ത്ര്യമില്ല. അതാണ് സനാതന ധർമ്മവും സെമറ്റിക്ക് മതങ്ങളും തമ്മിലുള്ള വ്യത്യാസം. അജ്ഞത, മതപരിവർത്തനം, കമ്മ്യൂണിസം, തന്റെ മതം മാത്രമാണ് ശരി എന്ന് പറയുന്നവരിൽ നിന്നാണ് സനാതന ധർമ്മം വെല്ലുവിളി നേരിടുന്നത്.
സനാതന ധർമ്മത്തിന് എല്ലാ കാലത്തും വെല്ലുവിളികൾ ഉണ്ടായിട്ടുണ്ട്. എപ്പോഴെല്ലാം ഈ ധർമ്മത്തിന് താഴ്ച്ചയും അധർമ്മത്തിന് ഉയർച്ചയും ഉണ്ടായിട്ടുണ്ടോ, അപ്പോഴെല്ലാം ധർമ്മത്തെ തിരിച്ച് പിടിക്കാൻ വീര പുരുഷ കേസരികൾ ഉണ്ടായിട്ടുണ്ട്. ഇന്ന് കമ്മ്യൂണിസത്തിന്റെ വെല്ലുവിളിയിൽ നിന്നും ഭാരതം ഒരു പരിധിവരെ മുക്തമായിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദശകങ്ങൾ കൊണ്ട് ഹിന്ദു അവന്റെ സത്വ ബോധത്തെ തിരിച്ചറിഞ്ഞു. മതബോധനം ഇല്ലാത്തത് മൂലം അജ്ഞത വളരുന്നതും മത പരിവർത്തനത്തിനു കാരണമാവുന്നു. അയ്യപ്പനെ ഇല്ലാതാക്കാൻ ശ്രമിച്ചവർ അയ്യപ്പ സംഗമം നടത്തിയത് സംബന്ധിച്ച വാർത്തകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ കാണുന്നത്.
ഇന്ന് സെമറ്റിക്ക് മതങ്ങൾ പഠിക്കുന്ന ലക്ഷക്കണക്കിനാളുകൾ മതം ഉപേക്ഷിക്കുന്നു. എന്നാൽ സനാതന ധർമ്മം പഠിക്കുന്ന ആരും അതിനെ ഉപേക്ഷിക്കുന്നില്ലെന്നും എല്ലാ വെല്ലുവിളികളെയും അതിജീവിക്കാൻ കഴിയുന്നതാണ് സഹാതന ധർമ്മമെന്നും ഋഷിശ്വരൻമാരുടെ ദർശമാണ് ഭാരത സംസ്കാരമെന്നും രാജേഷ് നാദാപുരം പറഞ്ഞു. ദേവസ്വം ബോർഡ് എന്ന സംവിധാനത്തിൽ നിന്നും ഹിന്ദു സംസ്കാരത്തെ മോചിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുമത മഹാമണ്ഡലം എക്സിക്യൂട്ടീവ് അംഗം ഡോ.സന്തോഷ് ബി കുറുപ്പ് സ്വാഗതവും കെ എസ് സദാശിവൻ നായർ നന്ദിയും പറഞ്ഞു.





























