പാറ്റ്ന : മണൽ ഖനന കേസുമായി ബന്ധപ്പെട്ട് ആർ.ജെ.ഡി ജനറൽ സെക്രട്ടറി സുഭാഷ് യാദവ് പോലീസ് പിടിയിൽ . സുഭാഷ് യാദവുമായി ബന്ധപ്പെട്ട എട്ട് ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 14 മണിക്കൂർ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ വിശ്വസ്തനാണ് ഇയാൾ. സുഭാഷ് യാദവ് ഡയറക്ടറായ ബ്രോഡ്‌സൺ കമ്മോഡിറ്റീസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ ബിഹാർ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി നടപടി. 20 എഫ്.ഐ.ആറുകളാണ് ബി.സി.പി.എല്ലിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അനധികൃത മണൽ വിൽപനയിലൂടെ 161 കോടി രൂപ സമ്പാദിച്ചു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. സിൻഡിക്കേറ്റിലെ പ്രധാന അംഗമായ സുഭാഷ് യാദവിനും അടുത്ത കൂട്ടാളികൾക്കും ബന്ധമുള്ള പാറ്റ്നയിലെ എട്ടിടങ്ങളിൽ ഇ.ഡി ശനിയാഴ്ചയാണ് തിരച്ചിൽ നടത്തിയത്. റെയ്ഡിൽ 2.3 കോടിയിലേറെ രൂപയും മറ്റുരേഖകളും പിടിച്ചെടുത്തു. ഇതിന് പിന്നാലെയാണ് സുഭാഷ് യാദവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ സംഘത്തിലെ മറ്റ് അംഗങ്ങൾക്കെതിരെയും ഇ.ഡി സമാന നടപടി സ്വീകരിച്ചിരുന്നു.





























