ലഖ്‌നൗ: ഗുണ്ടാത്തലവനും സമാജ് വാദി പാര്‍ട്ടി മുന്‍ എംപിയുമായ അതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫ് അഹമ്മദും സഹോദരനും അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം വലിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്. ശനിയാഴ്ച രാത്രി പോലീസ് വലയത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചു കൊണ്ടിരിക്കെയാണ് വെടിവെപ്പ് ഉണ്ടായത്. അതിഖ് അഹമ്മദിന് മകന്റെ അന്ത്യകര്‍മങ്ങളിൽ പങ്കെടുക്കാനായിരുന്നില്ല. ഇത് സംബന്ധിച്ച് മാധ്യമങ്ങള്‍ പ്രതികരണം തേടുന്നതിനിടെ ഒരാള്‍ അദ്ദേഹത്തിന്റെ തലയിലേക്ക് വെടിയുതിർക്കുകയായിരുന്നു. അതേസമയം സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ രംഗത്തെത്തി.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ആതിഖ് അഹമ്മദ് എന്ന പേര് നിങ്ങൾ മുമ്പ് കേട്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ ഇന്ന് മുതൽ കേൾക്കാൻ പോവുകയാണ് . യുപിയിൽ സമാജ്‌വാദി പാർട്ടി എംപിയും എംഎൽഎയുമൊക്കെ ആയിരുന്ന മാഫിയ ഡോൺ ആണ് ആതിഖ് . ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലിരിക്കെ ആതിഖിനെയും സഹോദരൻ ഇന്നലെ കോടതിയിൽ ഹാജരാക്കുമ്പോൾ രണ്ട് പേർ ചേർന്ന് വെടിവച്ചു കൊന്നു . കൊലയാളികൾ പോലീസ് കസ്റ്റഡിയിലാണ് . ഇന്ന് മിക്കവാറും മലയാള ചാനലുകൾക്ക് ആതിഖ് മാലാഖയാവും .
ആതിഖിന്റെ പേരിൽ ഒന്നും രണ്ടുമല്ല നൂറിലധികം ക്രിമിനൽ കേസുകളാണ് ഉള്ളത് . കൊലപാതകങ്ങൾ , കിഡ്നാപ്പിംഗുകൾ അടക്കം നടത്തുന്ന വലിയൊരു മാഫിയ ഗംഗായിരുന്നു അയാളുടേത് . തന്റെ സഹോദരനെ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചതിന് 2005ൽ ബിഎസ്പി എംഎൽഎ ആയിരുന്ന രാജു പാലിനെ വെടി വച്ച് കൊന്നു , ഈ ഫെബ്രുവരിയിൽ രാജു പാൽ കേസിൽ സാക്ഷിയായിരുന്ന ഉമേഷ് പാലിനെയും വെടി വച്ച് കൊന്നു . ഉമേഷ് പാൽ കൊലക്കേസിൽ പ്രതികളായ ആദിഖിന്റെ മകൻ ഉൾപ്പെടെയുള്ളവരെ യുപി പോലീസ് എൻകൗണ്ടറിൽ വധിച്ചിരുന്നു . ഇന്നലെ കോടതിയിൽ ഹാജരാക്കുമ്പോൾ മാധ്യമ പ്രവർത്തകയെന്ന വ്യാജേന കടന്ന് കൂടിയവർ ആതിഖിനെയും സഹോദരനെയും പോയന്റ് ബ്ലാങ്കിൽ വെടിവച്ച് കൊന്നു .
നൂറോളം ക്രിമിനൽ സംഭവങ്ങളിൽ ആതിഖ് ഉൾപ്പെട്ടപ്പോഴും എംഎൽഎയെ വെടിവച്ച് കൊന്നപ്പോഴുമൊന്നും ആതിഖിനെ കുറിച്ച് ചർച്ച നടത്താത്തവർ ഇന്ന് തീർച്ചയായും വരും . അഞ്ചു മിനിറ്റ് ശ്വാസം വിടാതെ യുപിയിലെ ക്രമസമാധാനത്തെക്കുറിച്ച് ആമുഖം പറയും .
മാഫിയകളെ മണ്ണിൽ പുതപ്പിക്കും എന്ന് പ്രതിജ്ഞയെടുത്ത യോഗി ബാബക്ക് പിന്നിൽ യുപിയിലെ സമാധാനമാഗ്രഹിക്കുന്ന ജനം അണിനിരന്നിട്ടുണ്ട് . അതിനെ ഇളക്കാനൊന്നും കഴിയില്ല . അത്കൊണ്ട് തന്നെ ചുമ്മാ ഇരുന്ന് കാഴ്ച കാണാം .































