തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസ് പ്രതി സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന് സ്വപ്‌നാ സുരേഷ്. സഹപ്രവർത്തകർ സരിത്തിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയെന്ന് മാധ്യമങ്ങൾക്ക് മുന്നിലാണ് സ്വപ്‌നാ സുരേഷ് പറഞ്ഞത്. താൻ മാധ്യമങ്ങളെ കണ്ട ശേഷമാണ് സംഭവമെന്ന് സ്വപ്‌നാ സുരേഷ് പറയുന്നു. കാറിൽ എത്തിയ സംഘമാണ് സരിത്തിനെ പിടിച്ചുകൊണ്ടുപോയതെന്നും പോലീസല്ലെന്നും സ്വപ്‌ന വ്യക്തമാക്കി. ലൈഫ് മിഷന്‍ കേസില്‍ വിജിലന്‍സ് സരിത്തിനെ അറസ്റ്റ് ചെയ്തതായി പിന്നീട് മാദ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുരുതരമായ ആരോപണമാണ് ഇന്നലെ സ്വപ്ന സുരേഷ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവെർക്കെതിരെ ഉന്നയിച്ചത്. ശിവശങ്കർ, മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സി.എം രവീന്ദ്രൻ, നളിനി നെറ്റോ ഐഎഎസ്, മുൻ മന്ത്രി കെ.ടി ജലീൽ ഇങ്ങനെയുള്ളവെരുടെയൊക്കെ പങ്ക് വ്യക്തമായി മൊഴി നൽകിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വ്യക്തമാക്കി.
‘ഇതിൽ പങ്കുള്ളവെരെപ്പറ്റി കോടതിയോട് പറഞ്ഞിട്ടുണ്ട്. സുരക്ഷ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ശിവശങ്കർ, മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സിഎം രവീന്ദ്രൻ, നളിനി നെറ്റോ ഐഎഎസ്, മുൻ മന്ത്രി കെ.ടി ജലീൽ ഇങ്ങനെയുള്ളവരുടെയൊക്കെ പങ്ക് വ്യക്തമായി മൊഴി നൽകി. ഇക്കാര്യത്തിൽ ഒരുപാട് കാര്യങ്ങൾ പറയാനാവില്ല. 2016ൽ മുഖ്യമന്ത്രി ദുബായിൽ പോയ സമയത്താണ് ആദ്യമായി ശിവശങ്കർ എന്നെ ബന്ധപ്പെടുന്നത്. മുഖ്യമന്ത്രി ഒരു ബാഗ് മറന്നുപോയി. ആ ബാഗ് എത്രയും വേഗം ദുബായിലെത്തിക്കണം. അങ്ങനെ കോൺസുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കയ്യിൽ ബാഗ് കൊടുത്തുവിട്ടു. ബാഗിൽ കറൻസിയാണെന്ന് ഞങ്ങൾ മനസിലാക്കി. അങ്ങനെയാണ് ഇത് തുടങ്ങിയത്. ബിരിയാണിച്ചെമ്പിൽ മറ്റെന്തൊക്കെയോ വെച്ച് കോൺസുലേറ്റ് ജനറൽ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്.’ സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.





























