കവിയൂർ : ശാസ്തങ്കൽ-വാക്കേക്കടവ്-ഉത്ഥാനത്തുപടി പാതയുടെ പണികൾക്ക് ടെൻഡറായി. പ്രധാനമന്ത്രിയുടെ പി.എം.ജി.എസ്.വൈ. പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന പണിയാണ്. ഇതിന് സംസ്ഥാന സർക്കാരിന്റെ അനുമതി നേരത്തേ ലഭിച്ചിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ പദ്ധതിയായതിനാൽ അവിടെനിന്നുള്ള അനുമതി വേണമായിരുന്നു. ഇക്കാര്യത്തിൽ കാലതാമസം നേരിടുന്ന കാര്യം കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ് കുമാർ ഒരുമാസം മുമ്പേ മുൻകേന്ദ്രമന്ത്രി വി.മുരുളിധരന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്നാണ് കേന്ദ്രത്തിൽനിന്നുള്ള ഭരണാനുമതി ലഭിക്കാനുള്ള സാഹചര്യം ഒരുങ്ങിയത്. മൂന്നാഴ്ച മുമ്പേ ഭരണാനുമതി ലഭിച്ച പണികളുടെ തുടർനടപടികൾ പൂർത്തിയാക്കി ടെൻഡർ ചെയ്‌തതായി ജില്ലാ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജീനിയർ അറിയിച്ചു.
നാലുകോടി ഏഴുലക്ഷം രൂപയുടെ പുനരുദ്ധാരണമാണ് നടത്തുക. വാക്കേക്കടവ് പാതയിൽ പനയാമ്പാല തോടിന് കുറെകയുള്ള പാലം പുതുക്കി പണിയും. നാലു കലുങ്കുകളും നിർമിക്കും. ഉത്ഥാനത്തുപടി ഭാഗത്തേക്ക് പോകുന്ന വഴിയിൽ മുണ്ടിയപ്പള്ളി ഭാഗത്തെ കയറ്റവും കുറയ്ക്കും. കവിയൂർ-കല്ലൂപ്പാറ-കുന്നന്താനം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. വാക്കേക്കടവ് പാടത്തിന്റെ വരമ്പ് പൊക്കിയുണ്ടാക്കിയ വഴിയാണ്. കാലപ്പഴക്കത്താൽ ബലക്ഷയത്തിലായ പാലവും റോഡും തകർന്നിട്ട് എട്ടുവർഷമായി. ഇതിന്റെ കരിങ്കൽക്കെട്ടും അപ്രോച്ച് റോഡുമടക്കം പൊളിഞ്ഞതാണ്. കൽക്കെട്ടുകൾ പൊളിഞ്ഞ് തോട്ടിലേക്ക് കിടക്കുന്നു.





























