ന്യൂഡൽഹി: ആം ആദ്മി എംപി സഞ്ജയ് സിങ്ങിന് ജാമ്യം ലഭിച്ചതിനെ സ്വാഗതം ചെയ്ത് എഎ പി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി. സാമൂഹ്യ മാധ്യമമായ എക്സിൽ സത്യമേവ ജയതേ എന്ന് അതിഷി പ്രതികരിച്ചു. “നിങ്ങൾക്ക് സത്യത്തെ തോൽപ്പിക്കാനാകും, അതേസമയം സത്യത്തെ ഇല്ലാതാക്കാൻ കഴിയില്ല, പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകും. കെട്ടിച്ചമച്ച കേസിലാണ് എഎപിയുടെ മുൻനിര നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്തിട്ടുള്ളത്. കോടതിയുടെ ചോദ്യങ്ങൾക്ക് കേന്ദ്രത്തിനും ഇഡിക്കും ഉത്തരമില്ല” അവർ എക്സിൽ കുറിച്ചു.
കഴിഞ്ഞ ഒക്ടോബറിലാണ് സഞ്ജയ് സിങ്ങിനെ ഇഡി അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തി 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം അറസ്റ്റിലേക്ക് നീങ്ങിയത്. പാർട്ടി ഫണ്ട് സ്വരൂപിക്കാൻ ഇടനിലക്കാരനായ ദിനേശ് അറോറയെ പ്രയോജനപ്പെടുത്തിയെന്നാണ് ഇഡിയുടെ കുറ്റപ്പത്രത്തിലുള്ളത്. അതേസമയം പണം കണ്ടെത്താൻ ഇതുവരെ ഇഡിക്ക് കഴിഞ്ഞിട്ടില്ലെന്നും ദിനേശ് അറോറയുടെ മൊഴിയിൽ സഞ്ജയ് സിങ്ങിന്റെ പേര് പരമാർശിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണു കോടതി ജാമ്യം അനുവദിച്ചത്.