സൗദി അറേബ്യ : ആഗോള എണ്ണവിപണിയിൽ ശ്രദ്ധേയമായ തീരുമാനവുമായി സൗദി അറേബ്യ. ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള അസംസ്കൃത എണ്ണയുടെ വില ജൂലൈ മുതൽ ബാരലിന് 6 ഡോളർ വരെ കുറയ്ക്കാൻ തീരുമാനിച്ചതോടെ എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങൾക്കും വിപണികൾക്കും ആശ്വാസസൂചന ലഭിച്ചിരിക്കുകയാണ്. ആഗോള ആവശ്യകതയിലെ കുറവും മേഖലയിലെ വർദ്ധിച്ചുവരുന്ന മത്സരവുമാണ് സൗദിയുടെ പുതിയ വിലനയത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്നാണ് വിലയിരുത്തൽ. സൗദിയുടെ ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകൊ തുടർച്ചയായ രണ്ടാം മാസമാണ് വില കുറയ്ക്കുന്നത്. എന്നിരുന്നാലും സൗദിയുടെ പ്രധാന കയറ്റുമതി ഇനമായ ‘അറബ് ലൈറ്റ്’ ക്രൂഡ് ഓയിൽ ഇപ്പോഴും പ്രാദേശിക ബെഞ്ച്മാർക്ക് വിലയെക്കാൾ ബാരലിന് 9.50 ഡോളർ അധിക നിരക്കിലാണ് വിൽക്കുന്നത്.
ഏഷ്യൻ വിപണിക്ക് പുറമെ യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള ക്രൂഡ് ഓയിൽ കയറ്റുമതിയിലും സൗദി വില കുറച്ചിട്ടുണ്ട്. ഉയർന്ന വില തുടരുകയാണെങ്കിൽ ഗൾഫ് മേഖലയിലെ എണ്ണയ്ക്ക് ആവശ്യക്കാർ കുറയുമെന്ന ആശങ്കയാണ് ഈ നീക്കത്തിന് പിന്നിലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാൻ സംഘർഷം അവസാനിച്ചാലും സൗദിയും റഷ്യയും ഉൾപ്പെടുന്ന ഒപെക് പ്ലസ് രാജ്യങ്ങൾ എണ്ണ ഉൽപാദനം കുറയ്ക്കാൻ സാധ്യതയില്ലെന്നാണ് വിപണി വിലയിരുത്തൽ. വിപണിയിലെ വിഹിതം നിലനിർത്താൻ ഉൽപാദനം ഉയർന്ന നിലയിൽ തുടരാനാണ് സാധ്യത. മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ കാരണം ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ധന ഗതാഗതം പ്രതിസന്ധിയിലായ സാഹചര്യത്തിൽ സൗദി ഇപ്പോൾ ചെങ്കടൽ മാർഗമാണ് കൂടുതൽ ആശ്രയിക്കുന്നത്. ഇതിനായി പൈപ്പ് ലൈൻ വഴിയാണ് എണ്ണ ചെങ്കടലിലെ യാൻബു തുറമുഖത്തേക്ക് എത്തിക്കുന്നത്.






























