റാന്നി: മദ്യലഹരിയിൽ വസ്ത്രമില്ലാതെ ജനവാസ മേഖലയിൽ എത്തിയ മധ്യവയസ്കനെ നാട്ടുകാർ കയറുപയോഗിച്ച് കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. അങ്ങാടി ഉന്നക്കാവ് മുള്ളൻകാട്ടിൽ വർഗീസ് മാത്യു (ബിജു – 56) എന്നയാൾക്കാണ് മർദ്ദനമേറ്റത്. ഇയാളെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ റാന്നി പോലീസ് സംഭവത്തിൽ സ്വമേധയാ കേസെടുക്കാന്‍ തീരുമാനിച്ചു. അട്ടപ്പാടിയില്‍ മധുവെന്ന മനുഷ്യനെ കെട്ടിയിട്ടു മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിനു സമാനമായിരുന്നു റാന്നിയില്‍ അരങ്ങേറിയ ക്രൂരത. മര്‍ദ്ദനമേറ്റ മധ്യവയസ്കനെക്കുറിച്ച് പല ആരോപണങ്ങളും നാട്ടിലുണ്ടെന്ന് പറയുന്നു. എന്നാല്‍ നിയമം കയ്യിലെടുത്തുകൊണ്ട് ഒരാളെ കെട്ടിയിട്ടു മര്‍ദ്ദിക്കുന്ന നടപടി അംഗീകരിക്കുവാന്‍ കഴിയില്ല.
കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് സംഭവം. മദ്യപിച്ചാൽ ബോധമില്ലാതെ വസ്ത്രങ്ങൾ ഉരിഞ്ഞെറിഞ്ഞ് രാത്രികാലങ്ങളിൽ ഇറങ്ങിനടക്കുന്ന സ്വഭാവക്കാരനാണ് വർഗീസ് മാത്യു എന്ന് പറയപ്പെടുന്നു. ഞായറാഴ്ച രാത്രി ഇത്തരത്തിൽ വസ്ത്രമില്ലാതെ കരിങ്കുറ്റി ലക്ഷംവീട് ഉന്നതി ഭാഗത്താണ് ഇയാൾ എത്തിയത്. നഗ്നനായി നിൽക്കുന്ന ഇയാളെ കണ്ട് വീട്ടമ്മ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. തുടർന്ന് നാട്ടുകാരിൽ ചിലർ ചേർന്ന് ഇയാളെ കയറുകൊണ്ട് കെട്ടിയിടുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ റാന്നി പോലീസ് ഉടൻ തന്നെ ഇയാളെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവവുമായി ബന്ധപ്പെട്ട് കേസെടുക്കുന്നതിനായി ആശുപത്രിയിലെത്തിയ പോലീസിനോട് മൊഴി നൽകാൻ വർഗീസ് മാത്യു വിസമ്മതിക്കുകയും പോലീസിനോട് സഹകരിക്കാതിരിക്കുകയും ചെയ്തു. എന്നാൽ ഇയാളെ കെട്ടിയിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ക്രമസമാധാന ലംഘനം കണക്കിലെടുത്ത് പോലീസ് നേരിട്ട് കേസെടുക്കാൻ തീരുമാനിക്കുകയായിരുന്നു. സംഭവത്തിൽ മർദ്ദനത്തിന് നേതൃത്വം നൽകിയവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് റാന്നി പോലീസ് അറിയിച്ചു






























