ഡൽഹി: മെയ് 25 മുതൽ രാജ്യവ്യാപകമായി നടത്താനിരുന്ന പണിമുടക്ക് മാറ്റിവെച്ച് രാജ്യത്തെ മുന്‍നിര പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. മുംബൈയിൽ ബാങ്ക് മാനേജ്മെൻ്റും യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം. മതിയായ ജീവനക്കാരെ നിയമിക്കുന്നത് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പണിമുടക്കിന് ആഹ്വാനം ചെയ്തത്.
മെയ് 25, 26 തീയതികളിൽ പണിമുടക്ക് നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. സ്ഥിരം ജോലികള്‍ക്ക് പുറംകരാര്‍ നൽകുന്നത് അവസാനിപ്പിക്കുക, ഹൗസ് കീപ്പിങ്, സെക്യൂരിറ്റി ഗാര്‍ഡ് തസ്തികകളിലും ക്ലറിക്കല്‍ വിഭാഗത്തിലും സ്ഥിരനിയമനം നടത്തുക, ജീവനക്കാരെ ബാധിക്കുന്ന മറ്റ് പ്രശ്‌നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന മുന്നോട്ടുവയ്ക്കുന്നത്. ഇന്‍ഷുറന്‍സ് പോളിസികള്‍ വിൽക്കാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കുന്നതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.






























