ന്യൂഡല്‍ഹി : അഭിഭാഷകര്‍ കോടതി നടപടികള്‍ തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ല സുപ്രീംകോടതി. ബാര്‍ അസോസിയേഷനോ ബാര്‍ കൗണ്‍സിലോ സമരത്തിന് ആഹ്വാനം ചെയ്തതിന്റെ പേരില്‍ അഭിഭാഷകര്‍ കോടതിയില്‍ ഹാജരാകാന്‍ വിസമ്മതിക്കുന്നത് അനുചിതവും തൊഴിലിനോടുള്ള അമാന്യതയുമാണെന്ന് സുപ്രീംകോടതി.
അഭിഭാഷകര്‍ കോടതിയില്‍ ഹാജരാകാതിരിക്കുന്നത് സ്വന്തം കക്ഷിയോടുള്ള ഉത്തരവാദിത്തത്തിലെ വീഴ്ചയാണെന്നും ജസ്റ്റിസ് എം.ആര്‍. ഷാ, എ.എസ്. ബൊപ്പണ്ണ എന്നിവരുടെ ബെഞ്ച് പറഞ്ഞു. സെപ്റ്റംബര്‍ 21 ന് രാജസ്ഥാന് ഹൈകോടതിയിലെ അഭിഭാഷകര്‍ സമരം നടത്തിയതിനെതിരായ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
കോടതിയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ബാധ്യസ്ഥരാണ് അഭിഭാഷകര്‍. അവര്‍ സമരം നടത്തുന്നത് നീതിനിര്‍വഹണത്തെ തടസ്സപ്പെടുത്തും. സമരത്തിന് ആഹ്വാനം ചെയ്ത ഹൈകോടതി ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് നോട്ടീസ് അയച്ച കോടതി, അഭിഭാഷകര്‍ കോടതി നടപടികള്‍ തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. രാജസ്ഥാന് ഹൈകോടതിയില്‍ മാത്രമാണ് സമരം നടന്നതെന്ന ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്രയുടെ വാദവും കോടതി തള്ളി.