ഡല്‍ഹി : പ്രധാനമന്ത്രിയുടെ പഞ്ചാബ് യാത്രക്കിടെ ഉണ്ടായ സുരക്ഷാവീഴ്ച അന്വേഷിക്കാന്‍ സുപ്രീം കോടതി പ്രത്യേക സമിതിയെ നിയോഗിച്ചു. വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. പഞ്ചാബിലെ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതില്‍ ചീഫ് ജസ്റ്റിസ് അതൃപ്തി അറിയിച്ചു. ഹർജിക്കാരുടെയും പഞ്ചാബ് സര്‍ക്കാരിന്‍റെയും അഭ്യര്‍ഥന മാനിച്ചാണ് പ്രത്യേക സമിതിയെ നിയോഗിക്കാന്‍ സുപ്രീം കോടതി തയ്യാറായത്.
വിരമിച്ച സുപ്രീം കോടതി ജഡ്ജി മേല്‍നോട്ടം നല്‍കുന്ന സമിതിയില്‍ ചണ്ഡീഗഡ് ഡിജിപിയും എന്‍.ഐ.എ ഐജിയും പഞ്ചാബ് – ഹരിയാന ഹൈക്കോടതി രജിസ്ട്രാര്‍ ജനറലും ഇന്‍റലിജന്‍സ് ഐജിയും ഉണ്ടാകും. യാത്രാവിവരങ്ങള്‍ വേഗത്തില്‍ ശേഖരിച്ച് അന്വേഷണം പൂര്‍ത്തിയാക്കാനാണ് കോടതിയുടെ നിര്‍ദേശം. പ്രധാനമന്ത്രിക്കുണ്ടായ സുരക്ഷാ വീഴ്ച കേന്ദ്രത്തിലെ ഉദ്യോഗസ്ഥരാണ് അന്വേഷിക്കേണ്ടതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത നിലപാട് എടുത്തു.





























