ന്യൂഡല്‍ഹി : പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ആരോപണം വളരെ ഗുരുതര സ്വഭാവമുള്ളതാണെന്ന് സുപ്രീം കോടതി. റിപ്പോര്‍ട്ടുകളുടെ ആധികാരികത, പ്രഥമദൃഷ്ട്യാ കേസ് എന്നിവയുണ്ടെങ്കില്‍ അന്വേഷത്തിന് ഉത്തരവിടാന്‍ കോടതിക്ക് കഴിയുമെന്നും ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു.
എന്നാല്‍ ടെലഗ്രാഫ്, ഐ.ടി നിയമങ്ങള്‍ പ്രകാരം അധികൃതര്‍ക്ക് പരാതി നല്‍കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. 2019 ല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വന്നപ്പോള്‍ എന്തുകൊണ്ട് ഔദ്യോഗികമായി പരാതി നല്‍കിയില്ലെന്നും ചീഫ് ജസ്റ്റിസ് ആരാഞ്ഞു. 2019 ല്‍ വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ വാട്സ്‌ആപ്പ് കാലിഫോര്‍ണിയയിലെ കോടതിയെ സമീപിച്ചിരുന്നെന്നും ഇപ്പോള്‍ മാത്രമാണ് ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവന്നതെന്നും മാധ്യമപ്രവര്‍ത്തകരായ എന്‍.റാം, ശശികുമാര്‍ എന്നിവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും നോട്ടീസ് അയക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജിയുടെ പകര്‍പ്പ് കേന്ദ്രത്തിന് നല്‍കാന്‍ എല്ലാ ഹര്‍ജിക്കാരോടും കോടതി ആവശ്യപ്പെട്ടു . അടുത്ത ചോവ്വാഴ്ച്ച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ വാദം കേള്‍ക്കും.
ജോണ്‍ ബ്രിട്ടാസ് എം.പിക്ക് വേണ്ടി അഡ്വക്കേറ്റ് മീനാക്ഷി അറോറയാണ് ഹാജരായത്. 2019 ന് ശേഷം രണ്ട് വര്‍ഷം ഉറങ്ങുകയായിരുന്നില്ലെന്നും ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് 2019 നവംബറില്‍ പാര്‍ലമെന്റില്‍ ചോദ്യം ഉയര്‍ന്നിരുന്നുവെന്നും അറോറ വാദിച്ചു. നിയമവിരുദ്ധ ചോര്‍ത്തല്‍ നടന്നിട്ടില്ലെന്നാണ് ഐ.ടി മന്ത്രി മറുപടി നല്‍കിയതെന്നും ജോണ്‍ ബ്രിട്ടാസ് എം.പിക്കുവേണ്ടി അറോറ വാദിച്ചു.
എന്താണ് പെഗാസസ്?
ഇസ്രായേല്‍ ആസ്ഥാനമായുള്ള എന്‍എസ്‌ഒ ഗ്രൂപ്പിന്റെ സ്പൈവെയര്‍ ആണ് പെഗാസസ്. മാധ്യമ പ്രസിദ്ധീകരണങ്ങളുടെ ആഗോള കണ്‍സോര്‍ഷ്യമാണ് പെഗാസസിനെക്കുറിച്ച് ചില പ്രധാന വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം നടത്തിയത്. ‘പെഗാസസ് പ്രോജക്റ്റില്‍’ പ്രവര്‍ത്തിച്ച 17 അംഗ സംഘത്തിന്റെ ഭാഗമായ വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നതനുസരിച്ച് സര്‍ക്കാരിന്റെ രഹസ്യാന്വേഷണ, നിയമ നിര്‍വ്വഹണ ഏജന്‍സികളുടെ ഏക ഉപയോഗത്തിനായി കൃത്യമായ സൈബര്‍ ഇന്റലിജന്‍സ് പരിഹാരങ്ങള്‍ക്കായി ഉപയോഗിക്കുന്ന സ്പൈവെയറാണിത്. കമ്പനിക്ക് 40 രാജ്യങ്ങളിലായി 60 സര്‍ക്കാര്‍ ഉപഭോക്താക്കളുണ്ടെന്നാണ് വിവരം. ബള്‍ഗേറിയയിലും സൈപ്രസിലും ഓഫീസുകളുണ്ടെന്നും ലണ്ടന്‍ ആസ്ഥാനമായുള്ള സ്വകാര്യ-ഇക്വിറ്റി സ്ഥാപനമായ നോവല്‍പിന ക്യാപിറ്റലിന്റെ ഉടമസ്ഥതയിലുള്ളതാണ് പെഗാസസ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
പെഗാസസ് പ്രവര്‍ത്തിക്കുന്നത് എങ്ങനെ?
മുന്നൂറോളം ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ലോകമെമ്പാടും സ്പൈവെയര്‍ ആക്രമണം നേരിട്ട 50,000 ഉപകരണങ്ങളുടെ ഒരു പട്ടിക പെഗാസസ് പ്രോജക്‌ട് പുറത്തു കൊണ്ടുവന്നിരുന്നു. പെഗാസസിന്റെ ആദ്യ പതിപ്പ് 2016ലാണ് പുറത്തു വന്നത്. ഇത് ഫോണുകളില്‍ പ്രവേശിക്കുന്നതിന് ‘സ്‌പിയര്‍ ഫിഷിംഗ്’ എന്നറിയപ്പെടുന്ന ഒരു രീതിയാണ് ഉപയോഗിക്കുന്നത്. ടാര്‍ഗെറ്റ് ഉപകരണത്തിലേക്ക് ഒരു വാചക സന്ദേശമോ ഇമെയിലോ അയയ്‌ക്കുന്ന രീതിയാണിത്. സ്വീകര്‍ത്താവ് ഇമെയിലിലോ സന്ദേശത്തിലോ ഉള്ള ഒരു ലിങ്കില്‍ ക്ലിക്കുചെയ്‌തു കഴിഞ്ഞാല്‍, സ്‌പൈവെയര്‍ ഉപകരണത്തില്‍ ഡൗണ്‍ലോഡു ചെയ്യുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്യും.
എന്നാല്‍ 2021 ലെ പെഗാസസ്, 2016 പതിപ്പിനേക്കാള്‍ വളരെയധികം വളര്‍ച്ച പ്രാപിച്ചിട്ടുണ്ട്. ‘സീറോ-ക്ലിക്ക്’ ആക്രമണം നടത്താന്‍ പോലും ശക്തനാണ് ഇത്തവണ പെഗാസസ്. അതായത് ഇരയില്‍ നിന്ന് പ്രായോഗികമായി യാതൊരു നടപടിയും ഇല്ലാതെ ഒരു ഫോണിലേക്ക് നുഴഞ്ഞുകയറാന്‍ ഇതിന് കഴിയും. അതിനാല്‍, ഉപകരണത്തിന്റെ ഉപയോക്താവ് കോളിന് മറുപടി നല്‍കിയില്ലെങ്കിലും, പെഗാസസ് സ്പൈവെയറിന് ഒരു വാട്ട്‌സ്‌ആപ്പ് കോള്‍ എന്ന ലളിതമായ രീതിയിലൂടെ ഒരു ഉപകരണത്തിലേക്ക് ഒരു വഴി കണ്ടെത്താന്‍ കഴിയുമെന്ന് 2019 ല്‍ വാട്‌സ്‌ആപ്പ് വെളിപ്പെടുത്തിയിരുന്നു. ഇതിനായി, സ്‌പൈവെയര്‍ നിര്‍മ്മാതാക്കള്‍ ഉപകരണത്തിലേക്ക് പ്രവേശിക്കാന്‍ ‘സീറോ-ഡേ’ എന്നറിയപ്പെടുന്ന രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ ഏതെങ്കിലും തകരാറുകളോ പഴുതുകളോ ആണ് ‘സീറോ-ഡേ’ രീതിയിലൂടെ മുതലാക്കുന്നത്. ഈ തകരാറുകളെക്കുറിച്ച് നിര്‍മ്മാതാവിന് പോലും ചിലപ്പോള്‍ അറിയാന്‍ കഴിയില്ല അതുകൊണ്ട് തന്നെ ഇത് പരിഹരിക്കാനും ശ്രമിക്കാറില്ല.
സ്‌പിയര്‍ ഫിഷിംഗ്, സീറോ-ഡേ ആക്രമണങ്ങള്‍ കൂടാതെ, പെഗാസസിന് ഒരു ലക്ഷ്യത്തിനടുത്തായി സ്ഥിതിചെയ്യുന്ന വയര്‍ലെസ് ട്രാന്‍സ്‌സിവറിലൂടെയും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയും എന്നും ഗാര്‍ഡിയന്‍ കൂട്ടിച്ചേര്‍ക്കുന്നു. ഒരു ഫോണില്‍ സ്പൈവെയര്‍ സ്വമേധയാ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള മാര്‍ഗങ്ങള്‍ വരെയുണ്ട്.