തിരുവല്ല: ഇതരതൊഴിലാളികളുടെ മക്കൾക്ക് സ്കൂൾപ്രവേശനമൊരുക്കി മല്ലപ്പള്ളി ബി ആർ സി അധികൃതർ. ലോട്ടറി കച്ചവടം നടത്തുന്ന ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശിയായ ദീപക്, ബിന്ദു ദമ്പതികൾ കുട്ടികളുടെ സ്കൂൾ പ്രവേശനത്തിനായി സ്കൂളുകളിൽ അന്വേഷിച്ചു എങ്കിലും അവർക്ക് ഹിന്ദി മാത്രമേ അറിയൂ എന്ന കാരണത്താൽ പ്രവേശനം ലഭിക്കുന്നതിന് തടസ്സം വരികയും അഡ്മിഷൻ ലഭിക്കാത്ത വിവരം അറിഞ്ഞ ബി ആർ സി യിലെ ബി പി സിയുടെ ചുമതല വഹിയ്ക്കുന്ന വി അമ്പിളിയും സി.ആര്‍.സി.സി കോ-ഡിനേറ്റർ വി.പി. പരമേശ്വരൻ പോറ്റിയും കുട്ടികളെ സന്ദർശിച്ച് കവിയൂർ കെ.എന്‍.എം സ്കൂളിൽ പ്രവേശനം നൽകുന്നതിന് മുൻ കൈ എടുക്കുകയും ചെയ്യുകയായിരുന്നു. ലോട്ടറി കടക്ക് സമീപം പൊന്നൂസ് തുണിക്കട നടത്തുന്ന ചങ്ങനാശ്ശേരിയിലെ മുൻ മാധ്യമപ്രവർത്തകൻ കൂടിയായ ഷാജി റസാക്കാണ് ഹിന്ദിയിൽ കുട്ടികളോടും രക്ഷിതാക്കളോടും അദ്ധ്യാപകരോടും സംസാരിച്ചത്.
തുടർന്ന് കുട്ടികളും രക്ഷിതാക്കളുമായി സ്കൂളിലെത്തിയ ബി ആർ സി അധികൃതർ സ്കൂളിലെത്തി അഡ്മിഷൻ ആവശ്യപ്പെട്ടു. തുടർന്ന് അഡ്മിഷൻ നൽകുന്നതിന് പ്രഥമാദ്ധ്യാപികയുടെ ചുമതല വഹിയ്ക്കുന്ന അനുരാധാകൃഷ്ണൻ മുൻകൈയെടുക്കുകയും അതിഥി തൊഴിലാളികളുടെ മക്കളായ കരുൺ സോങ്കറിന് നാലാം ക്ലാസ്സിലേക്കും കൃഷ്ണ സോങ്കറിന് ഒന്നാം ക്ലാസ്സിലേക്കും അഡ്മിഷൻ നൽകി. ഇന്ത്യയിൽ വിദ്യാഭ്യാസ രംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിൽ സംസ്ഥാന ഗവൺമെൻ്റിന്റെയും സമഗ്രശിക്ഷാ കേരളയുടെയും ഇടപെടൽ മൂലം നിരവധി അതിഥി തൊഴിലാളികളുടെ കുട്ടികൾക്കാണ് സ്കൂൾ പ്രവേശനം ലഭിച്ചിരിക്കുന്നത്.





























