കൊച്ചി : ഈ അധ്യയന വർഷം സ്കൂളുകൾ ചെലവു മാത്രമേ ഫീസായി ഈടാക്കാവൂ എന്ന് ഹൈക്കോടതി ഉത്തരവ്. കോവിഡ് പശ്ചാത്തലത്തിൽ, ഫീസ് ഇളവ് തേടി വിദ്യാർഥികളും രക്ഷകർത്താക്കളും നൽകിയ 6 ഹർജികളാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്. ഈ ഹർജികളിൽ പരാമർശിക്കുന്ന അൺ എയ്ഡഡ് സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കൃത്യമായ ചെലവ് 17ന് അകം അറിയിക്കണം. ഈടാക്കാവുന്ന ഫീസ് ഇതനുസരിച്ചു തീരുമാനിക്കും. സ്കൂളുകൾ യഥാർഥ ചെലവിനെക്കാൾ കൂടുതൽ തുക വിദ്യാർഥികളിൽ നിന്നു വാങ്ങില്ലെന്ന് ഉറപ്പാക്കുകയാണു ലക്ഷ്യമെന്നു കോടതി പറഞ്ഞു. സാമ്പത്തിക പ്രശ്നങ്ങൾ എല്ലാ വിഭാഗം ജനങ്ങളെയും ബാധിച്ചു. സ്കൂൾ നടത്തിപ്പുവഴി നേരിട്ടോ അല്ലാതെയോ ലാഭമുണ്ടാക്കരുത്.
വിദ്യാർഥികൾക്കു നൽകുന്ന സൗകര്യങ്ങൾക്ക് ആനുപാതികമാണോ ഫീസ് എന്നു വിലയിരുത്താൻ, കോടതി നേരത്തേ ഫീസ് ഘടനയുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടിരുന്നു. ട്യൂഷൻ ഫീ, സ്പെഷൽ ഫീ എന്നിങ്ങനെ ഈടാക്കുന്ന തുക സംബന്ധിച്ചും ചോദിച്ചിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഫീസ് കുറച്ചെന്നായിരുന്നു സ്കൂളുകളുടെ മറുപടി. ചില സ്കൂളുകൾ പ്രവർത്തന വിശദാംശങ്ങളും നൽകി. എന്നാൽ വിദ്യാർഥികൾക്ക് എന്തു പ്രയോജനമാണു ലഭിക്കുന്നതെന്ന് ഇതിൽനിന്നു മനസ്സിലാകുന്നില്ലെന്ന് അഭിപ്രായപ്പെട്ടാണ് ഓരോ സ്കൂളും കൃത്യമായ ചെലവു വ്യക്തമാക്കാൻ കോടതി നിർദേശിച്ചത്.





























