കാസര്‍കോട്: സ്കൂള്‍ ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്ന സംഭവത്തില്‍ മൂന്നുപേര്‍കൂടി അറസ്റ്റിലായി. കരാറുകാരായ അഹമ്മദ് അലി, അബ്ദുല്‍ ബഷീര്‍, തൊഴിലാളിയ ഷാമില്‍ എന്നിവരാണ് പിടിയിലായത്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. മഞ്ചേശ്വരം ഉപജില്ലാ സ്കൂള്‍ ശാസ്ത്രമേളയ്ക്കിടെയാണ് ഇന്നലെ അപകടമുണ്ടായത്. 30 വിദ്യാർഥികൾക്ക് പരുക്കേറ്റിരുന്നു. ഇതിൽ ഏഴുപേരുടെ നില ഗുരുതരമാണ്.
ഇവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ചയാണ് ബേക്കൂർ സ്കൂളിൽ ശാസ്ത്രമേള തുടങ്ങിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് എഡിഎമ്മിനെ ചുമതലപ്പെടുത്തിയതായി കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അറിയിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും പൊതു വിദ്യാഭ്യാസ ഉപഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.





























