കൊച്ചി: എല്‍ജെഡി – ജെഡിഎസ് ലയനത്തിന് തടസ്സമാകുന്നത് അധ്യക്ഷ കസേര. മാസങ്ങള്‍ക്ക് മുമ്പേ ലയിക്കാന്‍ മനസു കൊണ്ട് തയ്യാറെടുത്തെങ്കിലും വീതംവെയ്പ്പിന്റെ കാര്യത്തില്‍ ഉടക്കി ജെ.ഡി.എസ് (ജനതാദള്‍ സെക്കുലര്‍) -എല്‍.ജെ.ഡി (ലോക് താന്ത്രിക് ജനതാദള്‍) ലയനം അനന്തമായി നീളുകയാണ്. ലയനനീക്കം അനിശ്ചിതമായി നീളുന്നതില്‍ ഇരുപാര്‍ട്ടികളിലെയും അണികളിലും നേതാക്കളിലും ആശങ്കയും അമര്‍ഷവും രൂക്ഷമാണ്. ലയിക്കാന്‍ തീരുമാനിച്ചപ്പോള്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനം ശ്രേയാംസ് കുമാറിന് കിട്ടണമെന്നായിരുന്നു എല്‍.ജെ.ഡിയുടെ വാദം.
എന്നാല്‍ എല്‍.ജെ.ഡി, ജെ.ഡി.എസിലേക്കാണ് ലയിക്കുന്നതെന്നും പ്രസിഡന്റ് സ്ഥാനം ഒഴിച്ചുള്ള എന്തും ചോദിക്കാമെന്നായിരുന്നു അവരുടെ വാദം. ഒടുക്കം എല്‍.ജെ.ഡിക്ക് അതിന് വഴങ്ങേണ്ടിവന്നു. നിലവിലെ ജെ.ഡി.എസ് പ്രസിഡന്റ് മാത്യു ടി.തോമസ് എം.എല്‍.എ തന്നെ തുടരും.സീനിയര്‍ വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി ജനറല്‍ പദവികള്‍ എല്‍.ജെ.ഡിക്ക് നല്‍കും. ജെ.ഡി.എസിന്റെ നിലവിലെ 72 അംഗ സംസ്ഥാന കമ്മിറ്റിക്കൊപ്പം 72 എല്‍.ജെ.ഡിക്കാരെ കൂടി ഉള്‍പ്പെടുത്തി അംഗങ്ങളുടെ എണ്ണം 144 ആക്കും. ഭാരവാഹികള്‍ പത്ത് പത്ത് എന്നതോതില്‍ വീതംവെയ്ക്കും.
ശ്രേയാംസ് കുമാറിന് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പദവിയും വാഗ്ദാനം ചെയ്യുന്ന സാഹചര്യമുണ്ടായി. ഇങ്ങനെയാണ് അനൗദ്യോഗിക ചര്‍ച്ച നടന്നതെങ്കിലും ഇരു പാര്‍ട്ടികളിലെയും സീനിയര്‍ നേതാക്കള്‍ ഇതുവരെ അനുഭവിച്ച പദവികള്‍ വെച്ചു മാറാനാവില്ലെന്ന നിലപാടിലാണ്. പരസ്പരം ഒരുമേശയ്ക്ക് മുമ്പില്‍ ഇരിക്കാതെ കാര്യങ്ങള്‍ മുന്നോട്ട് പോകില്ലെന്ന് ഇരുകൂട്ടര്‍ക്കും അറിയാമെങ്കിലും ആരും അതിന് മുന്‍കൈയ്യെടുക്കുന്നില്ലെന്നാണ് ഇരുപാര്‍ട്ടിക്കുള്ളിലെയും പരാതി. ഒന്നുകില്‍ ലയനം വേഗത്തിലാക്കുക അല്ലെങ്കില്‍ പഴയതുപോലെ ഒറ്റയ്ക്ക് എല്‍.ഡി.എഫില്‍ തുടരുകയെന്ന നിലപാടിലാണ് എല്‍.ജെ.ഡി. ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് 27ന് കോഴിക്കോട്ട് ചേരും.
എല്‍.ജെ.ഡി യോഗം പ്രഖ്യാപിച്ചതിന് പിന്നാലെ 28ന് ജെ.ഡി.എസ് നാഷണല്‍ എക്സിക്യൂട്ടീവും ചേരാനുള്ള ശ്രമത്തിലാണ്. ഇരുപാര്‍ട്ടികള്‍ക്കും കീറാമുട്ടിയായി തുടരുന്നത് ജില്ലാകമ്മിറ്റികള്‍ വീതംവെയ്ക്കല്‍. ഏഴെണ്ണം വീതം ജില്ലാ കമ്മിറ്റികള്‍ വീതിക്കാമെന്ന ധാരണയ്ക്ക് തത്വത്തില്‍ അംഗീകാരമായെങ്കിലും കോഴിക്കോടക്കം മലബാറിലെ പ്രധാന ജില്ലാകമ്മിറ്റികള്‍ക്ക് വേണ്ടി എല്‍.ജെ.ഡി പിടിമുറുക്കിയപ്പോള്‍ സാദ്ധ്യമല്ലെന്ന നിലപാട് ജെ.ഡി.എസിനെടുക്കേണ്ടിവന്നു. ഇത്തരം സങ്കീര്‍ണമായ പ്രശ്നങ്ങള്‍ പരിഹരിക്കാത്തതാണ് ലയനത്തെ വെട്ടിലാക്കിയത്.
ഇത്തരമൊരു സാഹചര്യത്തിലാണ് ഇരുപാര്‍ട്ടികളും അടിയന്തിര നേതൃയോഗങ്ങള്‍ വിളിച്ചു ചേര്‍ത്തിരിക്കുന്നത്. കറ്റയേന്തിയ കര്‍ഷക സ്ത്രീയുമായി ഒറ്റപാര്‍ട്ടിയായി മുന്നോട്ട് പോകുമോയെന്നത് ഇരുപാര്‍ട്ടികളുടെയും മീറ്റിംഗിന് ശേഷം വ്യക്തമാവും. ലയനം സാദ്ധ്യമായാല്‍ കേരളത്തില്‍ മൂന്ന് എം.എല്‍.എമാരുള്ള കരുത്തുള്ള സോഷ്യലിസ്റ്റ് പാര്‍ട്ടിയാകും. ദേശീയതലത്തില്‍ ശരത് യാദവ് നേതൃത്വം നല്‍കുന്ന എല്‍.ജെ.ഡി, ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിയില്‍ ലയിച്ചതാണ് ഏതാനും വര്‍ഷമായി കേരളത്തില്‍ പിണങ്ങിനില്‍ക്കുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ലയനത്തിന് കളമൊരുക്കിയത്.
ജെ ഡി എസുമായി ലയിച്ചാല്‍ എല്‍ ഡി എഫിലെ പ്രധാന ഘടകകക്ഷിയാവാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. മാത്രമല്ല സംഘടനാ സംവിധാനവും ശക്തമാക്കാന്‍ കഴിയും. ജെ ഡി എസിന് ലയനത്തോട് നേരത്തെ തന്നെ അനുകൂല നിലപാടാണ്. 13 വര്‍ഷത്തിന് ശേഷമാണ് ഇരുപാര്‍ട്ടികളും ഒന്നിക്കുന്നത്. ലയനത്തിനു മുന്നോടിയായി എല്‍ ജെ ഡി നേതാക്കള്‍ എല്‍ ഡി എഫ് നേതൃത്വവുമായി ചര്‍ച്ചനടത്തിയിരുന്നു.
ജെ.ഡി.എസില്‍ ലയിക്കുന്നതാവും നല്ലതെന്ന നിര്‍ദേശം മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുന്നോട്ടുവെച്ചിരുന്നു. എം വി. ശ്രേയാംസ്‌കുമാര്‍, ഡോ. വര്‍ഗീസ് ജോര്‍ജ്, കെ പി. മോഹനന്‍ എം എല്‍ എ , ചാരുപാറ രവി, വി. കുഞ്ഞാലി, എം കെ. ഭാസ്‌കരന്‍, സണ്ണി തോമസ് എന്നിവരടങ്ങുന്ന ഏഴംഗ ഉപസമിതിയാണ് ലയന കാര്യത്തില്‍ എല്‍ ജെ ഡിക്കായി രൂപരേഖയുണ്ടാക്കിയത്.
































