പത്തനംതിട്ട : നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ജില്ലയിലെ നദികളില്‍ നിന്നും മണല്‍ ഖനനം നടത്തുന്നതിന് ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.മോഹന്‍രാജ് ആവശ്യപ്പെട്ടു. തമിഴ്നാട്ടില്‍ നിന്നും പാറക്കല്ലുകള്‍, എം.സാൻഡ്, മെറ്റൽ ജെല്ലി, ബ്രേക്കഡ് സ്റ്റോൺ, റോഡ് നിർമ്മാണ വസ്തുക്കൾ എന്നിവ കേരളത്തിലേക്ക് കൊണ്ട് വരുന്നതിന് മൂന്നു മാസത്തേക്ക് തമിഴ്നാട് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ കാരണത്താല്‍ പത്തനംതിട്ട ജില്ലയിലെ ക്രഷര്‍ ഉടമകള്‍ പാറ ഉത്പന്നങ്ങള്‍ക്ക് കൃത്രിമ ക്ഷാമമുണ്ടാക്കി വില കൂട്ടി വില്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇത് പാറ വാങ്ങുവാന്‍ എത്തുന്ന ലോറി ഡ്രൈവര്‍മാരും ക്രഷര്‍ ജീവനക്കാരും തമ്മില്‍ നിരന്തര സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ അടിയന്തിര യോഗം വിളിക്കണമെന്നും ജില്ലയിലെ നദികളില്‍ നിന്നും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മണല്‍ വാരാന്‍ ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പത്തനംതിട്ട ജില്ലയിലെ നദികളിലെ മണല്‍ ശേഖരം സംബന്ധിച്ച് നടത്തിയ സോഷ്യല്‍ ഓഡിറ്റിംഗ് പ്രകാരം നിയന്ത്രങ്ങൾക്ക് വിധേയമായി നദികളിലെ മണല്‍ ഖനനം ചെയ്യാമെന്ന് തെളിഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കരിങ്കൽ ആന്‍ഡ് കൺസ്ട്രക്ഷൻ തൊഴിലാളി യൂണിയൻ (ഐ.എൻ.റ്റി.യു.സി) ജില്ലാ കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പി.മോഹന്‍രാജ്. ഐ.എൻ.റ്റി.യു.സി ജില്ലാ ജനറൽ സെക്രട്ടറി അങ്ങാടിക്കൽ വിജയകുമാര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സജി കെ.സൈമൺ, റെനീസ് മുഹമ്മദ്, നിഖിൽ ചെറിയാൻ, അംജിത്ത് അടൂർ, മനോജ് ഡേവിഡ് കോശി, മുരളി മേപ്പുറത്ത്, സജി കൊടിമുടി, ശവുമേൽ കുട്ടി, ശിവൻകുട്ടി, ബാബു ചരൽകുന്ന് തുടങ്ങിയവർ സംസാരിച്ചു.





























