ഹൈദരാബാദ് : ഹൈദരാബാദിൽ നാല് വയസുകാരിയെ സ്‌കൂൾ പ്രിൻസിപ്പലിന്‍റെ ഡ്രൈവർ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തിൽ സ്‌കൂൾ അടച്ചുപൂട്ടാൻ ഉത്തരവ്. ബഞ്ചാര ഹിൽസിലുള്ള സ്വകാര്യ സ്‌കൂളിന്‍റെ ലൈസൻസ് റദ്ദാക്കാൻ വിദ്യാഭ്യാസ മന്ത്രി സാവിത്രി ഇന്ദ്ര ഹൈദരാബാദ് ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ ഓഫീസർക്ക് നിർദേശം നൽകി.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി വിദ്യാഭ്യാസ സെക്രട്ടറി വകതി കരുണയുടെ നേതൃത്വത്തിൽ പ്രത്യേക ഉപദേശക സമിതി രൂപീകരിക്കാനും നിർദേശമുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ഒരാഴ്ചയ്ക്കകം കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കണം. സ്‌കൂൾ പ്രിൻസിപ്പലിന്‍റെ ഡ്രൈവർ രണ്ടു മാസത്തോളമായി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ കാര്യം തിരക്കിയപ്പോളാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് ഇയാൾക്കെതിരെ രക്ഷിതാക്കൾ ബഞ്ചാര പോലീസിൽ പരാതി നൽകുകയും പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.