തിരുവനന്തപുരം: സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. വിദ്യാർഥികളിലെ സ്വഭാവ മാറ്റങ്ങളും അക്രമപ്രവണതകളും സമയബന്ധിതമായി തിരിച്ചറിയുന്നതിനും ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിനും സ്കൂൾതലത്തിൽ കൂടുതൽ ശ്രദ്ധ നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. നിലവില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. അത് കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നിര്‍ദേശം നല്‍കും. കരുവാറ്റയിലേത് ഒറ്റപ്പെട്ട സംഭവമാണെന്നും എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. വി ഡി സവര്‍ക്കര്‍ ക്വിസ് വിവാദത്തില്‍ സര്‍ക്കാരിന് തിരിച്ചടി ഉണ്ടായിട്ടില്ലെന്നും എന്‍ ഷുസുദ്ദീന്‍ പ്രതികരിച്ചു. തുടര്‍നടപടികള്‍ കൃത്യമായി തന്നെ സ്വീകരിച്ചു മുന്നോട്ട് പോകും. സര്‍ക്കാര്‍ കാര്യങ്ങള്‍ വിശദമായി കോടതിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതിയില്‍ തീരുമാനമെടുക്കാന്‍ ഉപസമിതി യോഗം ഓണം കഴിഞ്ഞ ഉടന്‍ ചേരുമെന്ന് പറഞ്ഞ മന്ത്രി, ഓണത്തിന് ശേഷമായിരിക്കും തുടര്‍നടപടികളെന്നും അറിയിച്ചു. കെ ടെറ്റുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ ക്യുറേറ്റീവ് പെറ്റീഷന്‍ ഫയല്‍ ചെയ്യാനാണ് ആലോചിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. അധ്യാപകരെ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് ശ്രമിക്കുന്നത്. അതിനനുസരിച്ചുള്ള ഒരു വിധി നേടിയെടുക്കാനാണ് ശ്രമം. പലതരം കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഇടപെടൽ ശക്തമാക്കുന്നതിനൊപ്പം വിദ്യാർഥികൾക്ക് ആവശ്യമായ കൗൺസലിങ് ഉൾപ്പെടെയുള്ള പിന്തുണ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളിൽ സാമൂഹിക ഉത്തരവാദിത്തവും സഹാനുഭൂതിയും വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുമെന്നും മന്ത്രി അറിയിച്ചു.






























