ആറന്മുള: കോട്ട സ്വദേശിനിയുടെ സ്കൂട്ടർ മോഷ്ടിച്ച് കടന്നുകളഞ്ഞ കുപ്രസിദ്ധ മോഷണക്കേസ് പ്രതിയെ കൃത്യമായ അന്വേഷണത്തിലൂടെ തൊട്ടടുത്ത ദിവസം തന്നെ പിടികൂടി ആറന്മുള പോലീസ്. ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മുളക്കുഴ അരീക്കര മംഗലത്ത് വീട്ടിൽ രവീന്ദ്രൻ മകൻ രഞ്ജിത്ത് (മുന്ന 42) ആണ് പോലീസിന്റെ പിടിയിലായത്. മോഷണം പോയ സ്കൂട്ടറും പ്രതിയിൽ നിന്ന് പോലീസ് കണ്ടെടുത്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ കോട്ട ഗന്ധർവമുറ്റം ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ കോട്ട സ്വദേശിനി വാഹനം പുറത്ത് പാർക്ക് ചെയ്ത് പോയ സമയത്താണ് പ്രതി സ്കൂട്ടറുമായി കടന്നുകളഞ്ഞത്.
തുടർന്ന് ഉച്ചയോടെ പോലീസിൽ പരാതി ലഭിച്ചയുടൻ ആറന്മുള ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു. സംഭവസ്ഥലത്തെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പോലീസിന്റെ കുറ്റവാളി ഡാറ്റാബേസിലുള്ള പ്രതിയുടെ ചിത്രം തിരിച്ചറിഞ്ഞത്. തുടർന്നുള്ള നിരീക്ഷണത്തിൽ ശനിയാഴ്ച വൈകിട്ടോടെ കിടങ്ങന്നൂർ ഭാഗത്തുനിന്ന് മോഷണ സ്കൂട്ടറുമായി പ്രതി വരുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. നാൽക്കാലിക്കൽ എന്ന സ്ഥലത്തുവെച്ച് പോലീസ് വാഹനം തടഞ്ഞപ്പോൾ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച രഞ്ജിത്ത് സ്കൂട്ടറുമായി റോഡിൽ തെന്നിവീഴുകയായിരുന്നു.
തുടർന്ന് പോലീസ് സംഘം ഇയാളെ സാഹസികമായി കീഴ്പ്പെടുത്തി. ചെങ്ങന്നൂർ, പന്തളം, ആറന്മുള, അടൂർ, കിളിമാനൂർ തുടങ്ങി വിവിധ സ്റ്റേഷനുകളിലെ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് പിടിയിലായ രഞ്ജിത്തെന്ന് പോലീസ് അറിയിച്ചു. ഇൻസ്പെക്ടർ എസ്.എച്ച്.ഒ. സജു വി., എസ്.ഐ. ആഷിൽ രവി, സി.പി.ഒ.മാരായ അനീഷ്, ജിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





























