സിനിമാ മേഖലയിൽ പുതിയ വിവാദങ്ങൾ തിരികൊളുത്തിക്കൊണ്ട് നടൻ ഉണ്ണി മുകുന്ദനെതിരെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തി. നിർമ്മാതാവ് മുരളി കുന്നുംപുറത്തിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് ഉണ്ണി മുകുന്ദനെതിരെയും അഭിലാഷ് ആഞ്ഞടിച്ചത്. “മുട്ടനാടുകൾ തമ്മിൽ കൂട്ടിയിടിക്കുമ്പോൾ ചോര കുടിക്കുന്ന ചെന്നായ ആകരുത്” എന്ന് ഉണ്ണി മുകുന്ദനോട് അഭിലാഷ് പത്രസമ്മേളനത്തിൽ തുറന്നടിച്ചു. ഇപ്പോൾ നടക്കുന്ന വിവാദങ്ങൾക്ക് പിന്നിൽ ഉണ്ണി മുകുന്ദന് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.‘മാളികപ്പുറം’ എന്ന ഹിറ്റ് സിനിമ സംവിധാനം ചെയ്തത് താനാണെന്ന് ഉണ്ണി മുകുന്ദൻ പലയിടങ്ങളിലും പരോക്ഷമായി പറഞ്ഞിട്ടുണ്ടെന്നും, ഇത് ആ ചിത്രത്തിന്റെ യഥാർത്ഥ സംവിധായകൻ വിഷ്ണു ശശി ശങ്കറിനെ അവഹേളിക്കുന്നതിന് തുല്യമാണെന്നും അഭിലാഷ് പറഞ്ഞു. വിഷ്ണുവിന് സംവിധാനം അറിയില്ലെന്ന തരത്തിലുള്ള പിആർ വർക്കുകൾ ഇപ്പോൾ സജീവമായി നടക്കുന്നുണ്ട്. ഉണ്ണി മുകുന്ദനെ പുകഴ്ത്തുന്നതിനായി സംവിധായകനെ തരംതാഴ്ത്താനാണ് ഇവർ ശ്രമിക്കുന്നതെന്നും, വിഷ്ണുവിന് പണി അറിയാവുന്നത് കൊണ്ടാണ് ‘സുമതി വളവ്’ എന്ന ചിത്രം അദ്ദേഹത്തെ ഏൽപ്പിച്ചതെന്നും അഭിലാഷ് വ്യക്തമാക്കി.
നിർമ്മാതാവ് മുരളി കുന്നുംപുറം ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങളെ അഭിലാഷ് പിള്ള പൂർണ്ണമായും തള്ളിക്കളഞ്ഞു. തനിക്ക് ഏഴ് കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് മുരളി കുന്നുംപുറം തെളിയിക്കണമെന്ന് അഭിലാഷ് വെല്ലുവിളിച്ചു. ചിത്രത്തിന്റെ ബജറ്റ് പത്ത് കോടി രൂപ വരുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ താൻ മുരളിയെ വിളിച്ചിരുന്നുവെന്നും, തനിക്ക് അബദ്ധം പറ്റിയതാണെന്ന് അദ്ദേഹം മറുപടി നൽകിയതായും അഭിലാഷ് വെളിപ്പെടുത്തി. തന്നെ വിളിച്ച് അടുത്ത സിനിമ ചെയ്യാമെന്ന് ആവശ്യപ്പെട്ടതും മുരളി തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സത്യം ഒരുനാൾ പുറത്തുവരുമെന്ന ഉണ്ണി മുകുന്ദന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസിനെയും അഭിലാഷ് പരിഹസിച്ചു. മുരളി കുന്നുംപുറത്തെ വിളിച്ച് സിനിമ ചെയ്യാമെന്ന് ഉണ്ണി മുകുന്ദൻ വാഗ്ദാനം ചെയ്തത് നല്ല കാര്യമാണെന്നും ആ സിനിമ നടക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നായകന്മാരെ പുകഴ്ത്തുന്നതിനായി അണിയറ പ്രവർത്തകരെയും സംവിധായകരെയും മോശക്കാരാക്കുന്ന പിആർ രീതികൾ അംഗീകരിക്കാനാവില്ലെന്നും, സത്യം ജനങ്ങൾക്ക് മുന്നിൽ തെളിയുമെന്നും പറഞ്ഞാണ് അഭിലാഷ് പത്രസമ്മേളനം അവസാനിപ്പിച്ചത്.





























