അടൂർ : കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പൗരൻമാരുടെ മേൽ അധികനികുതി ഏർപ്പെടുത്തിയത് അംഗീകരിക്കാനാകില്ലെന്നും ഇത് ഭരണകൂട ഭീകരതയാണെന്നും എസ്ഡിപിഐ സംസ്ഥാനകമ്മിറ്റിയംഗം അൻസാരി ഏനാത്ത് പറഞ്ഞു. ഇടതു സർക്കാരിൻറെ ഈ കൊള്ള ഇനിയും ജനങ്ങൾ സഹിക്കണമോ എന്ന മുദ്രാവാക്യമുയർത്തി എസ്ഡിപിഐ അടൂർ മണ്ഡലം കമ്മിറ്റി അടൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂമിയുടെ ന്യായവിലയിൽ പത്ത് ശതമാനം വർദ്ധന. ഭൂനികുതി നാല് സ്ലാബാക്കി തിരിച്ച് ജനങ്ങളെ പിഴിയുന്നു. കെട്ടിട നികുതി വർഷാവർഷം അഞ്ച് ശതമാനം വർധിക്കുന്നു. കാലപ്പഴക്കം ചെന്ന കെട്ടിടത്തിന് അധിക നികുതി ഏർപ്പെടുത്തി. വെള്ളക്കരം കൂട്ടി. മോട്ടോർ വാഹന നികുതി ഇരട്ടിയിലധികം വർധിപ്പിച്ചു. ഓട്ടോറിക്ഷയ്ക്ക് മാത്രംഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി 400 രൂപയിൽനിന്ന് 4300 രൂപയിലേക്ക് ഇന്നുമുതൽ നൽകണം.
കൂടാതെ ഹരിത നികുതിയും ഇത്തരത്തിലുള്ള സംസ്ഥാന സർക്കാരിൻറെ നികുതി ഭീകരതയ്ക്ക് പുറമേ പാചകവാതക വിലവർധന, ഇന്ധന വിലവർദ്ധന, ഇൻഷുറൻസിന് ഏർപ്പെടുത്തിയ ഗണ്യമായ വർധനവും മരുന്നുകളുടെ വില വർദ്ധിപ്പിക്കുന്നതടക്കം കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയവും രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത ഭരണാധികാരികളാണ് രാജ്യവും സംസ്ഥാനവും ഭരിക്കുന്നത്.
നോട്ടു നിരോധനവും ജി എസ് ടി യും മഹാമാരിയും പ്രളയവും എല്ലാം കാരണം സാധാരണജനങ്ങളെ വലിയ നിലയിൽ ബുദ്ധിമുട്ടിലാണ്. ഇതിനിടയിലാണ് ഇത്തരം നികുതികൾ വർധിപ്പിച്ചു സർക്കാർ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി എസ് എൻ എൽ ഓഫീസ് പരിസരത്ത് നിന്ന് തുടങ്ങിയ മാർച്ച് താലൂക്ക് ഓഫീസിന് സമീപം പോലീസ് തടഞ്ഞു. മണ്ഡലം പ്രസിഡൻ്റ് ഷമീർ അടൂർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം ഷാജി പഴകുളം, മണ്ഡലം സെക്രട്ടറി അബ്ദുൽ സമദ് മണ്ണടി സംസാരിച്ചു. ബൈജു പഴകുളം, അൽഅമീൻ മണ്ണടി, പ്രകടനത്തിന് നേതൃത്വം നൽകി.































