ആലപ്പുഴ : ഇരട്ടക്കൊലപാതകത്തിന് പിന്നാലെ ജില്ലയിൽ പോലീസിന്റെ വ്യാപക പരിശോധന. സംശയാസ്പദമായ സാഹചര്യത്തിൽ ഒരു എസ്.ഡി.പി.ഐ. ആംബുലൻസ് പോലീസ് കസ്റ്റഡിയിലെടുത്തു. 11 എസ്.ഡി.പി.ഐ. പ്രവർത്തകരും കസ്റ്റഡിയിലുള്ളതായാണ് സൂചന. ഇതിൽ നാല് പേരെ ആംബുലൻസിൽനിന്ന് കസ്റ്റഡിയിലെടുത്തതായാണ് വിവരം. അതേസമയം എത്രപേരാണ് കസ്റ്റഡിയിലുള്ളത് എന്നത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവി ജി ജയദേവ് കൃത്യമായ മറുപടി നൽകിയില്ല. സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണെന്നും അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്കൂട്ടറിൽ പോവുകയായിരുന്ന ഷാനിനെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തിയതിന് ശേഷമാണ് വെട്ടിക്കൊന്നത്. അക്രമികൾ വന്ന വാഹനത്തിന്റെയും കൊലപാതകത്തിന്റെയും സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. പുലർച്ചെ പ്രഭാതസവാരിക്കിറങ്ങാൻ തയ്യാറെടുക്കുന്നതിനിടെ വാതിലിൽ മുട്ടിയ അക്രമികൾ വാതിൽ തുറന്നയുടൻ വീട്ടിൽക്കയറി രഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു. ആറ് ബൈക്കുകളിലായി 12 പേരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. ആറ് ബൈക്കുകളിലായി 12 പേർ രഞ്ജിത്തിന്റെ വീട്ടിലേക്കുള്ള വഴിയിലൂടെ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.
ഷാനിന്റെ കൊലപാതകത്തിന് പിന്നിൽ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരാണെന്നാണ് എസ്.ഡി.പി.ഐ.യുടെ ആരോപണം. രഞ്ജിത്തിന്റെ കൊലയ്ക്ക് പിന്നിൽ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി.യും ആരോപിച്ചു. ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് നിരോധാനജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിൽ സംഘർഷസാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം കനത്ത പോലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട ഷാനിന്റെ മൃതദേഹം ഞായറാഴ്ച രാവിലെ പത്തരയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽനിന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷമാകും മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോവുക. രഞ്ജിത് ശ്രീനിവാസിന്റെ പോസ്റ്റ്മോർട്ടം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും നടക്കും. ഇരുവരുടെയും സംസ്കാര ചടങ്ങുകൾക്കിടെയും വിലാപയാത്രയ്ക്കിടെയും അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാൻ പോലീസ് കനത്ത ജാഗ്രത പുലർത്തുന്നുണ്ട്.






























