പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിൽ എസ്ഡിപിഐ മുന്നേറ്റം തടയാൻ എൽഡിഎഫും യുഡിഎഫും അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി. ഇടതു വലതു മുന്നണികളുടെ കുതന്ത്രങ്ങൾക്കിടയിലും ജില്ലയിൽ മികച്ച മുന്നേറ്റമുണ്ടാക്കാൻ പാർട്ടിക്ക് കഴിഞ്ഞു. പത്തനംതിട്ട മുനിസിപ്പാലിറ്റിയിലും തിരുവല്ല മുനിസിപ്പാലിറ്റിയിലും ഉൾപ്പെടെ നാല് സിറ്റിംഗ് സീറ്റുകൾ നഷ്ടമായെങ്കിലും കടമ്പനാട് പഞ്ചായത്തിൽ അക്കൗണ്ട് തുറക്കാനും മൂന്ന് സീറ്റുകൾ നേടി കോട്ടാങ്ങൽ പഞ്ചായത്തിൽ മികച്ച മുന്നേറ്റം നടത്താനും പാർട്ടിക്ക് കഴിഞ്ഞു. പത്തനംതിട്ട മുൻസിപ്പാലിറ്റിയിലെ വെട്ടിപ്പുറം വാർഡിൽ എസ്ഡിപിഐ പിന്തുണയിൽ മത്സരിച്ച സ്ഥാനാർത്ഥിയും വിജയിച്ചു.
ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ എസ്ഡിപിഐ മത്സരിച്ച വാർഡുകളിലെല്ലാം മികച്ച മുന്നേറ്റമാണ് നടത്തിയത്. 30 പഞ്ചായത്ത്, മുൻസിപ്പൽ വാർഡുകളിലും ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലുമാണ് എസ്ഡിപിഐ പ്രതിനിധികൾ മത്സരിച്ചത്. അഞ്ചു വാർഡുകളിൽ വിജയിക്കുകയും 11 വാർഡുകളിൽ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. ഇത്രയും വാർഡുകളിലായി ആകെ 7199 വോട്ടുകൾ സമാഹരിക്കാനും പാർട്ടിക്ക് കഴിഞ്ഞു.
സിറ്റിംഗ് വാർഡുകളിൽ എൽഡിഎഫ് യുഡിഎഫും പരസ്പരം വോട്ടുകൾ പങ്കുവെക്കുന്ന സാഹചര്യമുണ്ടായി. ഈ വാർഡുകളിൽ ഇടതു വലതു മുന്നണികളുടെ വോട്ടുവിഹിതം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. മുന്നണികളുടെ സഹായമില്ലാതെ ഒറ്റയ്ക്ക് മത്സരിച്ച എസ്ഡിപിഐക്ക് ഇത്തവണ വോട്ട് വിഹിതം ക്രമാതീതമായി ഉയർത്താനും കഴിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും സിറ്റിംഗ് വാർഡുകളിൽ ഉൾപ്പെടെ നേരിട്ട പരാജയം മുൻനിർത്തി ശക്തമായ തിരിച്ചുവരവിന് ഇടപെടൽ നടത്താനും സെക്രട്ടറിയേറ്റ് തീരുമാനിച്ചു.





























