പത്തനംതിട്ട: ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള ബാലികാസദനങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അനീഷ് ആവശ്യപ്പെട്ടു. ഇത്തരം സ്ഥാപനങ്ങളെക്കുറിച്ച് നിരന്തരമായി ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ അന്വേഷണം ഇനിയും അമാന്തിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള കോന്നിയിലെ ബാലികാസദനത്തില്‍ പതിനഞ്ചുകാരിയായ വിദ്യാർഥിനി തൂങ്ങിമരിച്ചത് കഴിഞ്ഞ മാസമാണ്. ഭരണകക്ഷിയിലെ പ്രബലരായ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുപോലും യാതൊരുവിധ അന്വേഷണവും അവിടെ നടന്നിട്ടില്ല. നിലവിൽ ആർഎസ്എസ് നിയന്ത്രണത്തിൽ പുല്ലാട് പ്രവർത്തിക്കുന്ന ശിവപാർവതി ബാലിക സദനത്തിൽ നിന്നും പീഢനം സഹിക്ക വയ്യാതെ രണ്ടു പെൺകുട്ടികൾ തിങ്കളാഴ്ച രാത്രി ഏഴര മണിയോടുകൂടി മതിൽ ചാടി രക്ഷപെടാൻ ശ്രമിച്ചിരുന്നു. ഉടന്‍തന്നെ ബൈക്കിലും കാറിലുമായി എത്തിയ ആർഎസ്എസ് പ്രവർത്തകർ
പെൺകുട്ടികളെ ബലമായി വീണ്ടും ബാലികസദനത്തില്‍ എത്തിച്ചു. രക്ഷപെടാൻ ശ്രമിച്ച വിദ്യാർത്ഥികൾക്ക് പരുക്കുപറ്റിയതായി നാട്ടുകാർ പറയുന്നു.
ജീവിത ദുരിതം പേറുന്ന കുട്ടികളെ സംരക്ഷിക്കാനെന്ന പേരിൽ ആർഎസ്എസ് നടത്തുന്ന ബാലസദനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടക്കണം. പീഡനകേന്ദ്രങ്ങളായ ഇത്തരം സ്ഥാപനങ്ങൾ അടച്ചുപൂട്ടി കുട്ടികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കണമെന്നും എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അനീഷ് ആവശ്യപ്പെട്ടു.





























