കൊച്ചി: ബലാത്സംഗക്കേസില്‍ ഒളിവിലുള്ള നടന്‍ സിദ്ദിഖിനെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തും സിദ്ദിഖിനായി അന്വേഷണം തുടരുകയാണ്. സിദ്ദിഖ് രാജ്യത്തിന് പുറത്തേക്ക് കടക്കാതിരിക്കാനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിദ്ദിഖിനെതിരായ ലുക്കൗട്ട് നോട്ടീസ് പതിക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ, മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ, സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കാന്‍ സിദ്ദിഖ് ശ്രമം തുടരുകയാണ്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗിയെ സിദ്ദിഖ് സമീപിച്ചതായാണ് സൂചന. ഹര്‍ജി അടിയന്തരമായി ഇന്നു തന്നെ പരിഗണിക്കണമെന്ന് സിദ്ദിഖിന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ആവശ്യമുന്നയിക്കും.
നടിയെ ആക്രമിച്ച കേസിൽ സുപ്രീം കോടതിയിൽ ദിലീപിന് വേണ്ടി ഹാജരായ അതേ അഭിഭാഷക സംഘമാണ് സിദ്ദിഖിന് വേണ്ടിയും സുപ്രീം കോടതിയിൽ കേസ് നടത്തുകയെന്നാണ് റിപ്പോർട്ട്. മുൻകൂർ ജാമ്യഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുകുൾ റോഹ്ത്തഗിയുടെ ജൂനിയർ രഞ്ജിത റോഹ്ത്തഗി ഇന്നു രാവിലെ സുപ്രീംകോടതിയിലെ മെന്‍ഷനിങ് ഓഫീസര്‍ക്ക് മെയില്‍ കൈമാറും. പരാതിനല്‍കാനുണ്ടായ കാലതാമസമാണ് മുന്‍കൂര്‍ ജാമ്യത്തിന് പ്രധാന കാരണമായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 2016-ല്‍ നടന്നുവെന്ന് പറയപ്പെടുന്ന സംഭവത്തില്‍ 2024-ല്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതി നല്‍കാനുണ്ടായ കാലതാമസത്തെക്കുറിച്ച് കൃത്യമായ വിശദീകരണം നല്‍കാന്‍ പരാതിക്കാരിക്ക് സാധിച്ചിട്ടില്ല. തെളിവ് ശേഖരിക്കാന്‍ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ട ആവശ്യമില്ലെന്നും, അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.





























